കാസ്ഗഞ്ച്(യുപി): ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ വാറന്റ് നൽകാൻപോയ പോലീസ് കോൺസ്റ്റബിളിനെ മർദിച്ചു കൊലപ്പെടുത്തുകയും സബ് ഇൻസ്പെക്ടറെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രധാനപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മേഖലയിലെ മദ്യമാഫിയസംഘത്തിന്റെ തലവൻ മോട്ടി ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്പതിന് നഗ്ലദീമർ ഗ്രാമത്തിൽ വാറന്റ് നൽകാൻ പോയ പോലീസിനെയാണു മോട്ടിയും സഹോദരൻ എൽക്കറും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്. സ്വയരക്ഷയ്ക്കായി പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ അന്ന് എൽക്കർ കൊല്ലപ്പെടുകയും ചെയ്തു.
മോട്ടിയെ കീഴടക്കാൻ ആറ് പ്രത്യേക സംഘത്തെയാണു നിയോഗിച്ചിരുന്നതെന്ന് കാസ്ഗഞ്ച് എസ്പി മനോജ് സോണ്കർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇയാൾ കാളി നദിക്കു സമീപമുള്ള വനത്തിൽ ഒളിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ പോലീസ് സംഘം പ്രദേശം വളയുകയായിരുന്നു. ഇതോടെ മോട്ടിയും അനുയായികളും പോലീസിനുനേരേ വെടിയുതിർത്തു.
പോലീസിന്റെ പ്രത്യാക്രമണത്തിൽ മോട്ടിക്കു പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഒരാൾ ഇരുട്ടിന്റെ മറപറ്റി രക്ഷപെടുകയും ചെയ്തു.പരിക്കേറ്റ മോട്ടിയെ സിദ്ധപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും കാസ്ഗഞ്ച് ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. ചികിത്സയിലിരിക്കെ മോട്ടി മരിച്ചതായി ആശുപത്രിയധികൃതർ പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ എസ്ഐയിൽ നിന്ന് സംഘം തട്ടിയെടുത്ത തോക്കും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കാസ്ഗഞ്ച് കൊലപാതകം: കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
12:05 AM Feb 22, 2021 | Deepika.com