ന്യൂഡൽഹി: ഗൽവാൻ താഴ്വരയിലെ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചൈനീസ് ടെലിവിഷനിലൂടെ പുറത്തുവിട്ട നടപടിയിൽ ഇന്ത്യ അതൃപ്തി അറിയിച്ചു. അതിർത്തിയിലെ സേനാ പിന്മാറ്റം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഇന്നലെ തുടങ്ങിയ ഇന്ത്യ- ചൈന പത്താം കമാൻഡർ തല ചർച്ചയിലാണു പ്രതിഷേധം അറിയിച്ചത്.
ഇതേസമയം, ചൈന പുറത്തുവിട്ട വീഡിയോയിൽ ഇന്ത്യൻ സൈനിക ഓഫീസറുടെ ധീരതയാണു വ്യക്തമാകുന്നതെന്ന് ഇന്ത്യ വിലയിരുത്തി. മണിപ്പൂരിലെ സേനാപതി ജില്ലയിൽനിന്നുള്ള ബിഹാർ റെജിമെന്റിലെ ക്യാപ്റ്റനാണു ചൈനീസ് പട്ടാളക്കാരുടെ കടന്നുകയറ്റത്തിനെതിരേ തന്റെ സൈനികരെ അണിനിരത്തി നേരിട്ടത്. ചൈനക്കാരെ മുന്നിൽ നിന്നു നേരിടുന്ന ഓഫീസർ രാജ്യത്തിനാകെ അഭിമാനമാണെന്ന് ഇന്ത്യൻ സൈനികകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി.
കിഴക്കൻ ലഡാക്കിലെ പാങ്ങോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിൽനിന്ന് ഇരുരാജ്യങ്ങളും സേനാ പിന്മാറ്റം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപം മോൾഡോ ബോർഡർ പോയിന്റിലാണു കമാൻഡർതല ചർച്ച നടന്നത്. സമീപകാല ചരിത്രത്തിലെ രൂക്ഷമായ സംഘർഷത്തിനു ശേഷം കഴിഞ്ഞ പത്താം തീയതിയാണു സേനാ പിന്മാറ്റത്തിനു തുടക്കം കുറിച്ചത്.
ഗൽവാൻ ദൃശ്യങ്ങൾ: ചൈനീസ് നടപടിയിൽ ഇന്ത്യക്ക് അതൃപ്തി
12:08 AM Feb 21, 2021 | Deepika.com