ന്യൂഡൽഹി: വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ മൂന്നു ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ദിഷയുടെ ജാമ്യാപേക്ഷയിലുള്ള വാദം ഇന്നു കേൾക്കും. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ദിഷയെ ഇന്നലെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്.
ടൂൾകിറ്റ് കേസിന്റെ അന്വേഷണത്തിന്റെ വിവരങ്ങളൊന്നുംതന്നെ ചോരുന്നില്ല എന്നുറപ്പു വരുത്തണമെന്ന് ഡൽഹി ഹൈക്കോടതി ഡൽഹി പോലീസിനു നിർദേശം നൽകി. തന്റെ വാട്സ് ആപ് ചാറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്ന ദിഷ രവിയുടെ പരാതിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നിയമാനുസൃത പത്രസമ്മേളനങ്ങൾ നടത്താനും പോലീസിനോട് ജസ്റ്റീസ് പ്രതിഭ എം. സിംഗ് നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകുന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2010 ഏപ്രിലിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.
ദിഷ രവിയെ ഉടൻ ജാമ്യത്തിൽ വിട്ടാൽ കേസിലെ തെളിവുകൾ നശിക്കാനിടയുണ്ടെന്നു പോലീസിന്റെ വാദം അംഗീകരിച്ചാണ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് മൂന്നു ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്.
കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ശന്തനു മുലുകിനോട് ഫെബ്രുവരി 22ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരെ ഒരുമിച്ചു ചോദ്യംചെയ്യേണ്ടതുണ്ടെന്നുമാണ് പോലീസിനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് പറഞ്ഞത്.
ടൂൾ കിറ്റ് കേസിൽ ഡൽഹി പോലീസ് വാറന്റ് അയച്ചതിന് പിന്നാലെ ശന്തനു ബോംബെ ഹൈക്കോടതിയിൽ നിന്ന് പത്തു ദിവസത്തെ ഇടക്കാല ജാമ്യം നേടിയിരുന്നു.
ദിഷയെ മൂന്നു ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
01:38 AM Feb 20, 2021 | Deepika.com