ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പാങ്ങോംഗ് തടാകത്തിന്റെ തീരങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം പൂർത്തിയായി. ഇന്ത്യൻ സൈന്യവും പീപ്പിൾ ലിബറേഷൻ ആർമിയും പാങ്ങോംഗ് തടാകത്തിന്റെ തെക്കൻ തീരത്തുള്ള കൈലാഷ് റേഞ്ചിൽനിന്നും പൂർണമായും പിന്മാറിയതോടെ അതിർത്തിയിലെ തർക്കസ്ഥലങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി.
ഒൻപത് മാസക്കാലമായി മുഖാമുഖം നിന്നുള്ള സംഘർഷ സാഹചര്യങ്ങൾക്കൊടുവിലാണ് അതിർത്തിയിൽ നിന്നുള്ള സേന പിന്മാറ്റം ഇന്നലെ പൂർത്തിയായത്. മറ്റു വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും കോർപ്സ് കമാൻഡർമാരുടെ നേതൃത്വത്തിലുള്ള പത്താംഘട്ട ചർച്ച ഇന്നു നടക്കും. അതിനിടെ കഴിഞ്ഞ ജൂണിൽ ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നാല് സൈനികർ കൊല്ലപ്പെട്ടു എന്നതിന് ചൈനയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണമായി. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ എട്ടു മാസമായിട്ടും തങ്ങൾക്കുണ്ടായ ആൾനാശത്തിന്റെ കണക്ക് ചൈന വ്യക്തമാക്കിയിരുന്നില്ല.
സംഘർഷത്തിൽ പരിക്കേറ്റ മുതിർന്ന് സൈനിക ഉദ്യോഗസ്ഥനും മരിച്ച നാലു സൈനിരെയും ചൈന ഒൗദ്യോഗിക ബഹുമതികൾ നൽകി കഴിഞ്ഞ ദിവസം ആദരിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഷിൻജിയാംഗ് മിലിട്ടറി കമാൻഡ് റെജിമെന്റൽ കമാൻഡർ ക്വി ഫാബാവോയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
നാലു സൈനികർ കൊല്ലപ്പെട്ട കാര്യം ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിയിംഗ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ചൈനയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇരുപക്ഷങ്ങളുടെയും താത്പര്യത്തിന് അനുസരിച്ച് ആരോഗ്യകരമായ ബന്ധം പുനഃസ്ഥാപിക്കപ്പെടുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ ചൈനയുടെ അധീനപ്രദേശത്തുള്ള മോൾഡോ മീറ്റിംഗ് പോയിന്റിലാണ് ഇന്ന് സൈനിക തലത്തിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. മലയാളിയായ പതിനാലാം കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ മേനോൻ ആണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കനേഷ്യ വിഭാഗം ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും പ്രതിരോധ വകുപ്പിലും മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ സംഘത്തിലുണ്ട്. ചൈനീസ് പക്ഷത്തുനിന്ന് ദക്ഷിണ സിൻജിയാംഗ് മിലിട്ടറി ഡിസ്ട്രിക്ട് ചീഫ് മേജർ ജനറൽ ലിയു ലിൻ ചർച്ചകൾക്കു നേതൃത്വം നൽകും. ഇരുപക്ഷവും സേനാ പിന്മാറ്റം പൂർണമായി വിലയിരുത്തുകയും തർക്കം തുടരുന്ന സ്ഥലങ്ങളെക്കുറിച്ച് ചർച്ച നടത്തു കയും ചെയ്യും.
ഗോഗ്ര, ഹോട്ട് സ്പ്രിംഗ് മേഖലകളിലെ സേനാ പിൻമാറ്റം ആയിരിക്കും അടുത്ത ചർച്ചയിലെ പ്രധാന വിഷയം. എന്നാൽ, ഡെപ്സാംഗ് സമതലത്തെ സംബന്ധിച്ചുള്ള തർക്കത്തിൽ അയവ് കണ്ടെത്താൻ കൂടുതൽ സമയം എടുക്കുമെന്നാണ് വിവരം. ഗോഗ്ര, ഹോട്ട് സ്പ്രിംഗ് മേഖലകളിൽ നിന്നുള്ള സൈനിക പിന്മാറ്റമാണ് ആദ്യം തുടങ്ങിവച്ചത്. എന്നാൽ, ഇവിടെ നിന്നും ചൈന പൂർണമായി പിന്മാറിയിട്ടില്ലായിരുന്നു.
ഇക്കാര്യമായിരിക്കും ഇന്നു നടക്കുന്ന ചർച്ചയിൽ പ്രധാനമായും ചർച്ച ചെയ്യുക. ഡെപ്സാംഗ് സമതലത്തെ ചൊല്ലിയുള്ള തർക്കും ഇപ്പോഴത്തെ സംഘർഷത്തിനും മുൻപ് കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ചതാണ്.
പാങ്ങോംഗ് തീരത്തെ ഉൾപ്പെടെ കിഴക്കൻ ലഡാക്കിൽ ചൈന നടത്തിയ എല്ലാ സൈനിക നീക്കങ്ങളും ഡെപ്സാംഗ് സമതലം ലക്ഷ്യം വച്ചുള്ളതാണെന്ന് നേരത്തേ തന്നെ കേന്ദ്ര സുരക്ഷാഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നതാണ.് പ്രദേശത്ത് 18 കിലോമീറ്ററോളം ചൈന കടന്നു കയറിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കിഴക്കൻ ലഡാക്ക് അതിർത്തി പ്രദേശത്തെ സംഘർഷം ഉടലെടുക്കുന്നതിനും മുൻപുതന്നെ ഡെപ്സാംഗ് സമതലത്തിലെ പെട്രോളിംഗ ് പോയിന്റുകളായ പതിനൊന്ന്, പന്ത്രണ്ട്, പന്ത്രണ്ട് എ, പതിമൂന്ന് എന്നിവിടങ്ങളിലെ പട്രോളിംഗ് നടത്തുന്നതിൽ നിന്ന് ഇന്ത്യൻ സൈനികരെ ചൈന തടഞ്ഞിരുന്നുവെന്നും ചൈനയുടെ പെട്രോളിംഗ് ഇന്ത്യൻ സൈന്യവും തടഞ്ഞുവെന്ന് റിപ്പോർട്ടുക ളുണ്ടായിരുന്നു. അതിനാൽ തന്നെ ഡെപ്സാംഗ് സമതലത്തിൽ തൽസ്ഥിതി പുനഃസ്ഥാപിക്കുക എന്നത് ഏറെ ശ്രമകരവും ദീർഘസമയം എടുക്കുകയും ചെയ്യുന്നതാണ്.
സെബി മാത്യു
പാങ്ങോംഗിലെ സേനാ പിന്മാറ്റം പൂർണം
12:53 AM Feb 20, 2021 | Deepika.com