ന്യൂഡൽഹി: അസാധാരണമായൊരു റിപ്പബ്ലിക് ദിനം. കലാപങ്ങളും അക്രമങ്ങളും പ്രതിഷേധങ്ങളും പലതു കണ്ട ദേശീയ തലസ്ഥാനത്തിന് പക്ഷേ, തികച്ചും പുതുമയേറിയതായി ചൊവ്വാഴ്ചയിലെ റിപ്പബ്ലിക് ദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിദേശ അതിഥി പോലുമില്ലാതെ രാജ്പഥിൽ നടന്ന വെട്ടിച്ചുരുക്കിയ പരേഡ് പോലും അപ്രസക്തമായി.
ഡൽഹി നഗരഹൃദയത്തിലേക്കു കടന്നുകയറിയ കർഷകരുടെ ട്രാക്ടർ പരേഡും ചെങ്കോട്ടയിൽ കർഷകരും സിക്കുകാരും ഉയർത്തിയ പതാകയും വെറും പ്രതീകാത്മകമായിരുന്നില്ല. നൂറു കോടിയിലേറെ സാധാരണ പൗരന്മാരുടെ പ്രതിഷേധം കൂടിയാണു കൈവിട്ടു പോയ കർഷക പ്രതിഷേധത്തിലൂടെ രാജ്യം കണ്ടത്. നവംബർ 26 മുതൽ തികച്ചും സമാധാനപരമായി ഡൽഹിയിലെ അതിർത്തികളിൽ നടന്നുവരുന്ന കർഷകരുടെ പ്രതിഷേധമാണു ചില അക്രമികളും സർക്കാരും ചേർന്നു റിപ്പബ്ലിക് ദിനത്തിൽ വഷളാക്കിയത്.
നിർഭയ സംഭവത്തിൽ പ്രതിഷേധിച്ച് 2012 ഡിസംബറിൽ ഡൽഹി കണ്ട പ്രതിഷേധങ്ങൾ പോലും ചില പ്രധാന കേന്ദ്രങ്ങളിൽ ഒതുങ്ങിയെങ്കിൽ ഇത്തവണ അതിലേറെ വ്യാപകമായിരുന്നു. വലിയ പ്രക്ഷോഭത്തിനിടയിലും ഡൽഹിയിൽ ഇന്റർനെറ്റ് സൗകര്യം റദ്ദ് ചെയ്യാറില്ല. പക്ഷേ കർഷക പ്രക്ഷോഭം നഗരത്തിനുള്ളിലേക്കു കയറിയതോടെ സ്ഥിതിയാകെ മാറി.
കാൽ ലക്ഷം കടന്നു വന്നു
കാൽ ലക്ഷത്തിലേറെ കർഷകർ നഗരത്തിലെത്തിയെന്നാണു പോലീസിന്റെ കണക്ക്. സമരക്കാർ കടന്നുകയറിയ അഞ്ചു പ്രധാന മേഖലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ ഏതാനും മണിക്കൂർ നേരത്തേക്ക് നിർത്തി. ഡൽഹി നഗരത്തിലെ 50 മെട്രോ റെയിൽ സ്റ്റേഷനുകൾ അടച്ചിട്ടു. വൈകുന്നേരത്തോടെ സ്ഥിതി നേരിടാൻ സൈനിക, അർധസൈനിക വിഭാഗങ്ങളും തെരുവിലിറങ്ങി. റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായതിനു പിന്നാലെ തലസ്ഥാനത്തുണ്ടായ അത്യസാധാരണ സാഹചര്യം വ്യക്തമാക്കുന്നതായിരുന്നു ഈ നടപടികൾ.
ഏതാനും ചിലരുടെ പ്രകോപനങ്ങളുടെ പേരിൽ രാജ്യമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ കർഷക സമരം തകർന്നില്ല. ചെങ്കോട്ടയിലും ഡൽഹി നഗരത്തിലെ ഐടിഒയിലും ഉൾപ്പെടെ നഗരത്തിലെ പലയിടത്തും കർഷകരുടെ മറവിൽ നടന്ന ചില അതിക്രമങ്ങളെ ശാന്തമാക്കാൻ കർഷകനേതാക്കൾ തന്നെയാണു മുന്നിട്ടിറങ്ങിയത്.
വൈകുന്നേരത്തോടെ അതിർത്തികളിലെ ക്യാന്പുകളിലേക്കു മടങ്ങി സമാധാനപരമായ സമരം തുടരാനും പ്രതിഷേധക്കാർക്കു കഴിഞ്ഞു.പ്രതിഷേധിച്ച കർഷക നേതാക്കളുടെയും പോലീസ് മേധാവികളുടെയും ധാരണകളെ കടത്തിവെട്ടുന്നതായിരുന്നു ട്രാക്ടർ പരേഡിനോട് അനുബന്ധിച്ചുണ്ടായ സംഭവങ്ങൾ.
സംയുക്ത കർഷക സമിതിയും ഡൽഹി പോലീസും പ്ലാൻ ചെയ്തതു പോലെയായിരുന്നില്ല കാര്യങ്ങളുടെ പോക്ക്. സർവത്ര അരാജകത്വം. ക്രമസമാധാനപാലനം ഇല്ലാത്ത രാജ്യങ്ങളിലേതിനു സമാനമായ നില. ജീവനും കൊണ്ടോടുന്ന പോലീസിനെയും പലയിടത്തും നേരിട്ടു കാണാനായി.
കൈവിട്ട പ്രതിഷേധം
തലങ്ങും വിലങ്ങും ബസുകളും ലോറികളും ട്രാക്ടറുകളും നിയന്ത്രണം ഇല്ലാത്ത ആയിരക്കണക്കിനു കർഷകരും ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്ന നൂറു കണക്കിനു പോലീസുകാരെയുമാണു കണ്ടത്. മൂന്നും നാലും നിര ഇരുന്പു ബാരിക്കേഡുകളും വലിയ കോണ്ക്രീറ്റ് സ്ലാബുകൾ നിരത്തിയുള്ള മതിലുകളും പലയിടത്തും സ്ഥാപിച്ചിരുന്നു.
രോഷാകുലരായ കർഷകർ ട്രാക്ടറുകളുടെ സഹായത്തോടെ പോലീസിന്റെ മതിലുകളെല്ലാം തകർത്തും നീക്കിയും മുന്നേറി. ഇടയ്ക്കുണ്ടായ ലാത്തിചാർജും ആരെയും പിന്തിരിപ്പിച്ചില്ല. തല്ലാൻ ചെന്ന പോലീസുകാരെ കർഷകർ വടികൊണ്ടു തിരിച്ചു തല്ലാൻ തുടങ്ങിയതോടെ കേന്ദ്രത്തിന്റെ അർധസൈനികർ അടക്കമുള്ള പോലീസ് സംഘം ജീവനും കൊണ്ടോടുന്നതും കാണാമായിരുന്നു. നഗരപ്രദേശങ്ങളിൽ ചിലയിടത്തും പോലീസുകാരും മറ്റിടങ്ങളിൽ കർഷകരും വലിയ മതിലുകൾ ചാടിക്കടന്നായിരുന്നു ഓട്ടം.
വെടിവയ്പിന് ഉത്തരവില്ലാതിരുന്നതിനാൽ കൈയും കെട്ടി നോക്കി നിൽക്കാനേ പോലീസുകാർക്കു മാർഗവുണ്ടായിരുന്നുള്ളൂ. സ്വാഭാവികമായും കർഷക പ്രതിഷേധം അക്രമാസക്തമാക്കി കുളമാക്കാൻ തയാറെടുത്തിരുന്ന ഒരു വിഭാഗം പ്രശ്നം വഷളാക്കി. ചെങ്കോട്ടയിലേക്കു മാർച്ച് ചെയ്യാനും സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന സ്ഥലത്തു സ്വന്തം പതാകകൾ സ്ഥാപിക്കാനും അവർക്കു കഴിഞ്ഞു. ചെങ്കോട്ടയുടെ മുന്നിലുള്ള പ്രധാന ദേശീയ പതാക പക്ഷേ ആരും നീക്കുകയോ കളങ്കപ്പെടുത്തുകയോ ചെയ്തില്ല.
ദേശീയ പതാകയ്ക്കു താഴെയും കാലിയായി കിടന്നിരുന്ന ഒരു പോസ്റ്റിലും ചെങ്കോട്ടയുടെ വശത്തുള്ള ഒരു താഴികക്കുടത്തിനു മുകളിലുമാണ് സിക്കുകാരുടെ മതപരമായ പതാകയും കർഷകസമര പതാകയും ഉയർത്തിയത്. നൂറുകണക്കിന് ദേശസ്നേഹികളായ കർഷകർ ദേശീയ പതാകകൾ കൈയിലേന്തിയായിരുന്നു സമരത്തിനെത്തിയതു തന്നെ. റിപ്പബ്ലിക് ദിന പരേഡ് നടന്ന രാജവീഥികളിലേക്ക് ഒരു സമരക്കാരൻ പോലുമെത്തിയതുമില്ല.
അക്രമം ആസൂത്രിതം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മൂക്കിനു കീഴെ നടന്ന അക്രമങ്ങളും ചെങ്കോട്ടയിലെ വിവാദ കൊടി പൊക്കലും തടയാൻ പോലീസ് കാര്യമായി ശ്രമിച്ചില്ലെന്നതു നിസാരമല്ല. ഡൽഹി പോലീസിന്റെ പൂർണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്.
ആഭ്യന്തര മന്ത്രിയുടെ മുന്നിൽ തന്നെ ദേശീയ തലസ്ഥാനത്തെ ക്രമസമാധാന പാലനം പാടെ തകർന്നു. ഇന്റലിജൻസ് മുതൽ അക്രമങ്ങളും അതിരുവിട്ട പ്രതിഷേധങ്ങളും തടയാൻ കേന്ദ്രസർക്കാരിനായില്ല. എന്തിനേറെ, രാജ്യത്തിന്റെ അഭിമാനമായ ചെങ്കോട്ടയിൽ മറ്റു പതാകകൾ ഉയർത്തുന്നതു തടയാനുമായില്ല. സമാധാനപരമായി ട്രാക്ടർ പരേഡ് നടത്താമെന്ന വ്യവസ്ഥകൾ ലംഘിക്കപ്പെടില്ലേയെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് മുതൽ സാധാരണക്കാർ വരെയുള്ളവർ സംശയിച്ചു. പതിനായിരക്കണക്കിനു പേർ ട്രാക്ടറുകളും വടികളും വാളുകളുമായി പങ്കെടുക്കുന്ന പ്രതിഷേധ റാലിയിൽ നേരത്തെ നൽകിയ ഉറപ്പുകൾ പാലിക്കാൻ ആർക്കും കഴിഞ്ഞേക്കില്ല.
രാജ്യതലസ്ഥാനം കാക്കേണ്ട കേന്ദ്രസർക്കാരും അവരുടെ പോലീസും മാത്രം പിന്നെന്തേ അക്കാര്യം മനസിലാക്കിയില്ല എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കിട്ടാനിടയില്ല. ബാബറി മസ്ജിദ് തകർക്കില്ലെന്ന് ഉറപ്പു കൊടുത്ത ശേഷം കർസേവകരെ ഇറക്കി ഉന്നത നേതാക്കളുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ തകർത്ത കാര്യം അറിയാത്തവരല്ല മോദിയും ഷായും.
പക്ഷേ, ആഭ്യന്തര മന്ത്രാലയത്തിലെയും ഡൽഹി പോലീസിലെയും ഉന്നതർ മാത്രം പ്രത്യേക സാഹചര്യം നേരിടാൻ വേണ്ടത്ര മുന്നൊരുക്കങ്ങൾ വേണ്ടെന്നു വച്ചു. അക്രമം അഴിച്ചുവിട്ടവരിൽ ചിലരെങ്കിലും ബിജെപി അനുകൂലികളാണെന്നു സമരസമിതി നേതാക്കളും പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും ആരോപിക്കുന്നതിന്റെ സാംഗത്യം ഇതാണ്. സംയുക്ത കർഷക സമര സമിതി (കിസാൻ മോർച്ച) നേതാക്കളെ ഞെട്ടിച്ച സംഭവങ്ങളാണ് ഉണ്ടായതെന്ന് അവർ വ്യക്തമാക്കി. സമര സമിതിക്കു പുറത്തുനിന്നുള്ള ചിലരുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങളെന്ന് അവർ പരസ്യമായി പറയുകയും ചെയ്തു. ആസൂത്രിതമായിരുന്നു അക്രമങ്ങളെന്ന സംശയനിവാരണത്തിന് സമഗ്രമായ സ്വതന്ത്ര അന്വേഷണം അനിവാര്യമാകും.
കർഷകരെ കണക്കിലെടുക്കണം
കർഷകരുമായി ആലോചിക്കാതെ ഏകപക്ഷീയമായി കേന്ദ്രം പാസാക്കിയ മൂന്നു വിവാദ കാർഷിക ബില്ലുകളുടെ പേരിലാണ് ഈ സംഭവങ്ങളെല്ലാം എന്നതാണു പ്രസക്തം. എന്തിന്, പാർലമെന്റിൽ പോലും ബില്ലുകളെക്കുറിച്ചു ചർച്ചയുണ്ടായില്ല. രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശമായ വോട്ടെടുപ്പു പോലും നടത്താതെ ചട്ടവിരുദ്ധമായാണു വിവാദ ബില്ലുകൾ പാസാക്കിയത്.
അതിനാൽതന്നെ കൊടുംതണുപ്പിലും പതിനായിരക്കണക്കിനു കർഷകരെ തെരുവിലിറക്കി യാതനാസമരം നടത്തിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽനിന്നു കേന്ദ്രസർക്കാരിന് ഒളിച്ചോടാനാകില്ല. ഡൽഹിയുടെ അതിർത്തികളിൽ രണ്ടു മാസക്കാലമായി തികച്ചും സമാധാനപരമായി നടത്തിവരുന്ന സമരത്തെ ആക്ഷേപിച്ചു കർഷകരുടെ വീര്യം കെടുത്താമെന്ന അതിമോഹവും തെറ്റാകും.
രാജ്യത്തെ കോടിക്കണക്കിനു കർഷകരുടെയും സാധാരണക്കാരുടെയും പിന്തുണ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പമുണ്ട്. അംബാനിയും അദാനിയും അടക്കമുള്ള കോർപറേറ്റുകളുടെ താത്പര്യ സംരക്ഷണത്തിനായി വിവാദ കാർഷിക നിയമങ്ങളും തൊഴിൽ നിയമ ഭേദഗതിയുമെല്ലാം അടിച്ചേൽപിക്കാനുള്ള സർക്കാരിന്റെ ശ്രമം വ്യാമോഹമാകും. “ജയ് ജവാൻ, ജയ് കിസാൻ’’ എന്ന മുദ്രാവാക്യത്തിന്റെ ശക്തി മോദിയും അറിയും.
കർഷകരോടുള്ള വെല്ലുവിളി അവസാനിപ്പിച്ചു വിവാദമായ മൂന്നു കാർഷിക ബില്ലുകളും ഉടൻ പിൻവലിക്കട്ടെ. കർഷകരുടെ കൂടി താത്പര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ ബില്ലുകൾ കൊണ്ടുവരാൻ സർക്കാരിനു കഴിയും. പാർലമെന്റിൽ വിശദമായ ചർച്ച ചെയ്തു പാസാക്കുന്ന കർഷക താത്പര്യവും രാജ്യതാത്പര്യവും സംരക്ഷിക്കുന്ന നിയമനിർമാണങ്ങളെ ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യും. പിടിവാശി ഉപേക്ഷിച്ചു കർഷകരെ സംരക്ഷിക്കാൻ കേന്ദ്രം ഇനിയെങ്കിലും മടിക്കരുത്.
ജോർജ് കള്ളിവയലിൽ
റിപ്പബ്ലിക് കണ്ട പരേഡും പരാക്രമവും
12:22 AM Jan 28, 2021 | Deepika.com