ന്യൂഡൽഹി: ചെങ്കോട്ടയിൽ സംഘർഷമുണ്ടാക്കിയതിനു പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് കർഷക നേതാവ് സത്നാം സിംഗ് പന്നു. ഡൽഹി നഗരത്തെ ചുറ്റി നടത്താനിരുന്ന ട്രാക്ടർ റാലി ആരംഭിച്ചതിനു പിന്നാലെ ആദ്യമായി പോലീസ് ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ചു മുന്നേറിയത് സത്നാം സിംഗ് പന്നു ഓടിച്ചിരുന്ന ട്രാക്ടറാണ്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി അധ്യക്ഷനായി സത്നാം സിംഗ് പറയുന്നത് ചെങ്കോട്ടയിൽ നടന്ന ആക്രമണങ്ങളിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നാണ്.
ചെങ്കോട്ടയിൽ നടന്ന ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം ദീപ് സിംഗ് സിദ്ദുവിനു മാത്രമാണ്. അയാൾ ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ്. പോലീസ് അയാളെ തടയാതിരുന്നതിനു പിന്നിലും ദുരൂഹതയുണ്ടെന്നും സത്നാം സിംഗ് പന്നു പറഞ്ഞു.
ട്രാക്ടർ റാലിയുടെ റൂട്ട് മാറ്റിയത് തങ്ങളെ അറിയിച്ചിരുന്നില്ല. ഔട്ടർ റിംഗ് റോഡിൽ റാലി നടത്തുമെന്നുമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. സംയുക്ത കിസാൻ മോർച്ചയും ഇതു തന്നെയാണു തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് ഈ തീരുമാനങ്ങളിൽ മാറ്റമുണ്ടായി. പോലീസ് തടയാൻ ശ്രമിച്ചപ്പോൾ മാത്രമാണ് ബാരിക്കേഡ് തകർത്തതെന്നും സത്നാം സിംഗ് പറഞ്ഞു.
ബിജെപിയുടെ ഗൂഢാലോചനയെന്നു കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി
12:22 AM Jan 28, 2021 | Deepika.com