ന്യൂഡൽഹി: കോവിഡ് മഹാമാരിയിലും നീണ്ട ലോക്ക്ഡൗണിലും രാജ്യത്തെ 130 കോടിയോളം പേർ ദുരിതത്തിലായപ്പോഴും ഇന്ത്യയിലെ നൂറു ശതകോടീശ്വരന്മാരുടെ സന്പത്ത് 13 ലക്ഷം കോടി രൂപ കൂടി! കഴിഞ്ഞ വർഷം മാർച്ചിനുശേഷം അതിസന്പന്നരുടെ വരുമാനം 35 ശതമാനമാണു (12.97 ലക്ഷം കോടി) കൂടിയതെന്നു ലോക സാന്പത്തിക ഫോറത്തിൽ ഓക്സഫാം നൽകിയ ’അസമത്വ വൈറസ്’ എന്ന പഠന റിപ്പോർട്ടിൽ വെളിപ്പെടുത്തി.
ഇന്ത്യയിലെ 13.8 കോടി ദരിദ്രർക്കു 94,045 രൂപയുടെ വീതം ചെക്ക് നൽകാൻ ഈ അധികവരുമാനം മതിയാകും. കോവിഡ് കാലത്തു മുകേഷ് അംബാനി ഒരു ദിവസം ഉണ്ടാക്കിയ തുകയോളം സ്വന്തമാക്കാൻ ഒരു അവിദഗ്ധ തൊഴിലാളിക്ക് 10,000 വർഷം പണിയെടുക്കേണ്ടി വരുമെന്ന് ഓക്സ്ഫാം ഇന്ത്യയുടെ സിഇഒ അമിതാഭ് ബഹർ ചൂണ്ടിക്കാട്ടി. അംബാനി ഒരു നിമിഷം നേടുന്ന തുക ഉണ്ടാക്കാൻ മൂന്നു വർഷം വേണ്ടി വരും.
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സന്പന്നനായ മുകേഷ് അംബാനി മഹാമാരിക്കാലത്ത് ദിവസവും 90 കോടി രൂപ വീതമാണു നേടിയത്. അംബാനിയുടെ സന്പത്തിലെ വർധന കൊണ്ടു മാത്രം 40 കോടി പാവപ്പെട്ട തൊഴിലാളികളെ അഞ്ചു മാസം പോറ്റാനാകും.
മുകേഷ് അംബാനി, ഗൗതം അദാനി, ശിവ് നാഡാർ, രാധാകൃഷ്ണൻ ദമാനി, ഹിന്ദുജ സഹോദരന്മാർ, സൈറസ് പൂനവാല, ഉദയ് കൊടാക്, കുമാർ ബിർല, ലക്ഷ്മി മിത്തൽ, അസിം പ്രേംജി തുടങ്ങി ഇന്ത്യയിലെ 11 അതിസന്പന്നരുടെ സന്പത്തിൽ ലോക്ക്ഡൗണ്‍ കാലത്തു മാത്രം ഏഴു ലക്ഷം കോടി രൂപയുടെ വർധനയുണ്ട്. ലോകത്തിലെ ഏറ്റവും സന്പന്നനായ നാലാമനായി അംബാനിയെ കഴിഞ്ഞ ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതേ കാലയളവിൽ ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ ഭക്ഷണവും ജോലിയുമില്ലാതെ വലയുകയായിരുന്നു.
മുകേഷ് അംബാനി 90 കോടി രൂപ അധികമായി സന്പാദിച്ചപ്പോൾ ഇന്ത്യയിലെ 24 ശതമാനം വരുന്ന 30.1 കോടിയിലേറെ പേരുടെ ശരാശരി പ്രതിമാസം വരുമാനം വെറും 3,000 രൂപയാണ്. 2020 ഏപ്രിലിൽ മാത്രം ഇന്ത്യയിൽ 1.7 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായിരുന്നു. രാജ്യത്തെ 84 ശതമാനം പേർക്കും പല തലത്തിലുള്ള വരുമാന നഷ്ടം ഏപ്രിലിൽ ഉണ്ടായിരുന്നു.
മഹാമാരിക്കാലത്ത് വൻ കന്പനികൾ നേടിയ വരുമാനത്തിൽ താത്കാലിക നികുതിയും അല്ലാത്ത സമയത്തു ഇത്തരക്കാരുടെ വരുമാനത്തിനനുസരിച്ച് കൂടിയ നികുതി (പ്രോഗ്രസീവ് ടാക്സ്) ഏർപ്പെടുത്തുകയുമാണ് അസമത്വം കുറയ്ക്കാനുള്ള പോംവഴിയെന്ന് ഓക്സ്ഫാം ഇന്ത്യ അഭിപ്രായപ്പെട്ടു.
പക്ഷേ സന്പന്നർക്കു കൂടുതൽ സ്വരൂപിക്കാനുള്ള അവസരമാണു പൊതുവെ സർക്കാരുകൾ നൽകുന്നത്.
ഇന്ത്യയിൽ സന്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരവും അസമത്വവും കൊറോണ വൈറസിനേക്കാൾ ഭീകരമായി വളരുകയാണെന്ന് ഓക്സഫാം റിപ്പോർട്ടിൽ പറയുന്നു. ഇംഗ്ലണ്ടിലെ ഓക്സ്ഫഡിൽ സ്ഥാപിച്ച് കെനിയയിലെ നെയ്റോബിയിൽ ആസ്ഥാനമായുള്ള 20 സന്നദ്ധ സംഘടനകളുടെ കോണ്‍ഫെഡറേഷനാണ് ഓക്സഫാം. ആഗോള തലത്തിൽ ദാരിദ്ര്യനിർമാർജനത്തിനായി പ്രവർത്തിക്കുന്നവയാണ് ഈ സംഘടനകൾ.
ലോക്ക്ഡൗൺ: അതിസന്പന്നർ നേടിയത് 13 ലക്ഷംകോടി
01:38 AM Jan 26, 2021 | Deepika.com