ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ മുടങ്ങിപ്പോയ അടിസ്ഥാന സൗകര്യ വികസനം യാഥാർഥ്യമാക്കുന്നതിനു എംകെ രാഘവൻ എംപി സമർപ്പിച്ച പ്രായോഗിക പരിഹാര നിർദേശങ്ങളടങ്ങുന്ന ബദൽ മാസ്റ്റർ പ്ലാൻ അടിയന്തര പ്രാധാന്യം നൽകി പരിഗണിക്കുമെന്ന് എയർപോർട്ട് അഥോറിറ്റി ചെയർമാൻ അരവിന്ദ് സിംഗ് ഉറപ്പു നൽകി.
തുടർ നടപടിയുടെ ഭാഗമായി ഡിജിസിഎയുമായി ചർച്ച നടത്താൻ പ്ലാനിംഗ് മെന്പർ എ.കെ പഥക്കിനെ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ചുമതലപ്പെടുത്തി. എയ്റോഡ്രോം മേഖലയിലെ വിദഗ്ധരുടെയും കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും സഹായത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
മാസ്റ്റർപ്ലാൻ ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗത്തിൽ എംകെ രാഘവൻ എംപിക്ക് പുറമേ ചെയർമാൻ അരവിന്ദ് സിംഗ്, ഓപ്പറേഷൻസ് മെന്പർ ഐ.എൻ മൂർത്തി, പ്ലാനിംഗ് മെന്പർ എ.കെ പഥക്, എയർ നാവിഗേഷൻ സർവീസ് മെന്പർ വിനീത് ഗുലാട്ടി, ഇ.ഡി ഓപ്പറേഷൻസ് വിവേക് ചൗരെ, ഇ.ഡി എഞ്ചിനീയറിംഗ് സൻജീവ് ജിൻഡാൽ, പ്രദീപ് കണ്ടോത്ത് (റിട്ട. എക്സിക്യുട്ടീവ് ഡയറക്ടർ, എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), മറ്റ് ഉന്നത ഉദ്യോഗസ്ഥരും എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു, ഒ.വി മാർക്സിസ് (ജോയിന്റ് ജനറൽ മാനേജർ, കോഴിക്കോട് എയർപ്പോർട്ട്) തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ സെപ്റ്റംബർ ഒന്പതിന് നടന്ന എയർപോർട്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ റണ്വേ വികസനത്തിനാവശ്യമായ മാർഗ നിർദേശം ഉന്നയിച്ചിരുന്നു. 2020 സെപ്തംബർ 28നു അഥോറിറ്റി ചെയർമാനുമായി, തയ്യാറാക്കുന്ന മാസ്റ്റർപ്ലാനിനെ കുറിച്ച് ആദ്യഘട്ട ചർച്ച നടത്തിയിരുന്നു.
തുടർന്ന് ഒക്ടോബർ പതിനാറിന് അതോറിറ്റി പ്ലാനിംഗ് ജനറൽ മാനേജർ അമിത് ഭൗമിക് എയർപോർട്ട് സന്ദർശിച്ചത്. അദ്ദേഹം മുന്നോട്ട് വച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചു കൊണ്ടുള്ള മാസ്റ്റർപ്ലാനാണ് സമർപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളം: എംപി നൽകിയ ബദൽ പ്ലാൻ പരിഗണിക്കുമെന്ന്
12:34 AM Jan 26, 2021 | Deepika.com