ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കു ഡൽഹി പോലീസ് അനുമതി നല്കിയത് കർക്കശ ഉപാധികളോടെ. റിപ്പബ്ലിക് ദിന ആഘോഷങ്ങളെ ഒരുവിധത്തിലും ബാധിക്കാത്ത തരത്തിൽ കർഷകർക്കു റാലിയുമായി ഡൽഹിയിൽ പ്രവേശിക്കാം. രാജ്പഥിലെ റിപ്പബ്ലിക്ദിന പരേഡിനു ശേഷമേ കർഷകർക്കു റാലിയുമായി ഡൽഹിയിൽ പ്രവേശിക്കാനാകൂ.
ഡൽഹിയെ ചുറ്റുന്ന ഒൗട്ടർ റിംഗ് റോഡിലൂടെയാണു രണ്ടു ലക്ഷത്തോളം ട്രാക്ടറുകളുമായി റാലി നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്. സിംഗു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽനിന്നു ഡൽഹിയിലേക്കു കടക്കുന്ന ട്രാക്ടർ റാലി പുറപ്പെട്ട സ്ഥലങ്ങളിലേക്കുതന്നെ മടങ്ങണമെന്നാണു പോലീസ് നിർദേശം. ട്രാക്ടർ റാലിയുമായി ഡൽഹിയിലേക്കു കടക്കുന്ന കർഷകർ തലസ്ഥാനത്തു തന്പടിക്കാതെ മടങ്ങിപ്പോകുമെന്നാണു വിശ്വസിക്കുന്നതെന്നും ഡൽഹി പോലീസ് സ്പെഷൽ കമ്മീഷണർ ദീപേന്ദ്ര പാഠക് പറഞ്ഞു.
രണ്ടു തവണ കർഷകരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് റാലിക്ക് പോലീസ് അനുമതി നൽകിയത്. കർഷകർ സമാധാനപൂർവം നടത്തുന്ന റാലിക്കിടെ സംഘർഷം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടെന്നും പോലീസ് പറയുന്നു. ട്വിറ്ററിൽ, പാക്കിസ്ഥാൻ ട്വിറ്റർ ഹാൻഡിലുമായി ബന്ധപ്പെട്ട് 308 ലിങ്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ട്വിറ്റർ ഹാൻഡിലുകൾ റിപ്പബ്ലിക് ദിനത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ഡൽഹി പോലീസ് പറയുന്നത്.
പോലീസിന്റെ അനുമതി ലഭിച്ചാലും ഇല്ലെങ്കിലും ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് കർശന ജാഗ്രത പുലർത്തണമെന്നു ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് കമ്മീഷണർ വിവിധ സുരക്ഷാ വിഭാഗങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ട്രാക്ടറുകളുമായി ബന്ധിപ്പിച്ച ട്രോളികൾ ഡൽഹി അതിർത്തികളിലെ സമരസ്ഥലത്ത് ഇട്ട് ട്രാക്ടറുകളുമായി മാത്രമായിരിക്കും കർഷകർ റാലിക്കെത്തിക്കുക. ട്രാക്ടർ റാലിക്കുശേഷവും സമരം ശക്തമായി തുടരുമെന്നതിന്റെ അടയാളമാണിതെന്ന് കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൾ പറഞ്ഞു. ഒരു ട്രാക്ടറിൽ നാലോ അഞ്ചോ പേർ മാത്രമായിരിക്കും ഉണ്ടാകുക. റാലി പൂർത്തിയാക്കാൻ 48 മണിക്കൂർ വരെ സമയമെടുക്കാം.
അതിനിടെ, കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെയും രംഗത്തെത്തി. സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ ഗുണവശങ്ങൾ സമരം ചെയ്യുന്ന കർഷകർ ചർച്ച ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇതുവരെ നടത്തിയ ചർച്ചകൾ ഫലം കാണാതെ പോയത്. പ്രശ്നപരിഹാരത്തിനായി സർക്കാർ പലവഴി , പലതരത്തിൽ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു.
സെബി മാത്യു
ട്രാക്ടർ റാലിക്കു കർക്കശ ഉപാധികൾ
12:21 AM Jan 25, 2021 | Deepika.com