ന്യൂഡൽഹി: കോണ്‍ഗ്രസിനു തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ജൂണിൽ ചുമതലയേൽക്കും. സംഘടനാ തെരഞ്ഞെടുപ്പ് മേയിൽ നടത്തുമെന്നും എന്നാൽ, പ്രസിഡന്റു തെരഞ്ഞെടുപ്പിനോടൊപ്പം പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും വർക്കിംഗ് കമ്മിറ്റി യോഗത്തിനുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
2021 ജൂണിൽ കോണ്‍ഗ്രസിനു തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ഉണ്ടാകും. കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പും വർക്കിംഗ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്തണോ അതുകഴിഞ്ഞു മതിയോ എന്ന കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും. രണ്ടും ഒരുമിച്ചു നടത്തുന്നതല്ല കീഴ്വഴക്കം. കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പു കഴിഞ്ഞു പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പ് എന്നതാണു രീതി. ഇക്കാര്യത്തിൽ പാർട്ടി ഭരണഘടന പരിശോധിക്കും- വേണുഗോപാൽ വിശദീകരിച്ചു.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണു സംഘടനാ തെരഞ്ഞെടുപ്പു ഷെഡ്യൂൾ മാറ്റുന്നതെന്നു വേണുഗോപാലും രണ്‍ദീപ് സുർജേവാലയും പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റു തെരഞ്ഞെടുപ്പു മേയിൽ നടത്താനായിരുന്നു തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ പഴയ ഷെഡ്യൂൾ.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവരും സംഘടനാ തെരഞ്ഞെടുപ്പും മുഴുസമയ നേതാവും ആവശ്യപ്പെട്ടു കത്തെഴുതിയ ഗുലാം നബി ആസാദ് അടക്കമുള്ളവരും പങ്കെടുത്തു. വീഡിയോകോണ്‍ഫറൻസിലൂടെ ഇന്നലെ ഉച്ചവരെ നടന്ന വർക്കിംഗ് കമ്മിറ്റിയിൽ ഒരു തർക്കവുമുണ്ടായില്ലെന്നും ഏകകണ്ഠമായാണു തീരുമാനിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ഗുലാം നബി, പി. ചിദംബരം, ആനന്ദ് ശർമ, മുകുൾ വാസ്നിക് തുടങ്ങിയവർ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ അടിത്തറ പലയിടത്തും ഇളകിയെന്നും ഇപ്പോഴത്തെ ശൈലി മാറണമെന്നും ഇവർ പറഞ്ഞു. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മതി തെരഞ്ഞെടുപ്പെന്ന് ആന്റണി, ഉമ്മൻ ചാണ്ടി, അശോക് ഗെഹ്ലോട്ട്, താരീഖ് അൻവർ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. ഗുലാം നബി, ആനന്ദ് ശർമ എന്നിവർക്കെതിരേ അശോക് ഗെഹ്ലോട്ട് വിമർശനം ഉന്നയിക്കാൻ മടിച്ചില്ല.
നിലപാട് മാറ്റാതെ രാഹുൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നതാണു നിലവിലെ പ്രവർത്തക സമിതിയുടെയും മിക്ക സംസ്ഥാന പിസിസികളുടെയും ആവശ്യം. എന്നാൽ താനോ പ്രിയങ്ക വദ്രയോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന പഴയ നിലപാടിൽ രാഹുൽ മാറ്റം വരുത്തിയിട്ടില്ല.
രാഹുലോ, പ്രിയങ്കയോ അധ്യക്ഷ സ്ഥാനത്തുവന്നാൽ എതിർക്കില്ലെന്നും എന്നാൽ ഡമ്മി സ്ഥാനാർഥിയെ നിർത്തിയാൽ എതിർക്കുമെന്നും കത്തെഴുതിയ 23 തിരുത്തൽവാദികളുടെ സംഘം പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ടവർ 12
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ ആകെ 23 അംഗങ്ങൾ എന്നതാണു പാർട്ടി ഭരണഘടന. ഇതിൽ 12 പേരെ തെരഞ്ഞെടുക്കും. ശേഷിച്ച 11 പേരെ പ്രസിഡന്റ് നാമനിർദേശം ചെയ്യുകയാണു പതിവ്. ഇതിനു പുറമെ അധ്യക്ഷന്‍ ഇഷ്ടമുള്ളവരെ സ്ഥിരം ക്ഷണിതാക്കളായും പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെടുത്തും.
മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, താരീഖ് അൻവർ, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര, അംബികാ സോണി, പി. ചിദംബരം, മുകുൾ വാസ്നിക്, രണ്‍ദീപ് സിംഗ് സുർജേവാല, ജിതേന്ദ്ര സിംഗ്, ഹരീഷ് റാവത്ത്, ഗെയ്ക്കൻഗാം, രഘുവീർ സിംഗ് മീണ എന്നീ 19 പേരാണ് നിലവിലെ വർക്കിംഗ് കമ്മിറ്റിയിലെ ഔദ്യോഗിക അംഗങ്ങൾ.
സാധാരണഗതിയിൽ അഞ്ചു വർഷമാണു പ്രസിഡന്റിന്റെ കാലാവധി. എന്നാൽ 2017 ഡിസംബറിലാണ് ഏറ്റവുമവസാനം രാഹുലിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹത്തിന്റെ കാലാവധി 2022ലാണ് അവസാനിക്കുന്നതെന്നും വാദമുണ്ട്.
ജോർജ് കള്ളിവയലിൽ
പുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ ജൂണിൽ
01:37 AM Jan 23, 2021 | Deepika.com