ന്യൂഡൽഹി: ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി ചോർത്തിയതുമായി ബന്ധപ്പെട്ട് യുകെ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക, ഗ്ലോബൽ സയൻസ് റിസർച്ച് (ജിഎസ്ആർഎൽ) എന്നീ കന്പനികൾക്കെതിരേ സിബിഐ കേസെടുത്തു. രാജ്യത്തെ 5.6 ലക്ഷത്തോളം ആളുകളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിലാണു കേസ്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പരാതിയിലാണ് സിബിഐയുടെ നടപടി.
2018ലാണ് കേംബ്രിഡ്ജ് അനലിറ്റിക ആഗോള തലത്തിൽ അഞ്ചു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. രാജ്യത്തെ 5.6 ലക്ഷത്തിലധികം ആളുകളുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനായിരുന്നു കേംബ്രിഡ്ജ് അനലിറ്റികയുടെ നീക്കം. ഇതേത്തുടർന്ന് കേന്ദ്ര ഐടി മന്ത്രാലയം ഇക്കാര്യത്തിൽ ഫേസ്ബുക്ക് അടക്കമുള്ളവരോടു വിശദീകരണം തേടുകയും ചെയ്തിരുന്നു.
ജിഎസ്ആർഎൽ സ്ഥാപകനായ ഡോ. അലക്സാണ്ടർ കോഗൻ നിർമിച്ച ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ആപ്പിലൂടെയാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയത്. ഇന്ത്യയിൽ 335 ഉപയോക്താക്കൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. ഈ 335 പേരുമായി ബന്ധപ്പെട്ട ശൃംഖലയിലുള്ള ഏകദേശം 5.62 ലക്ഷം അധിക ഉപയോക്താക്കളുടെ വിവരങ്ങളും ആപ്ലിക്കേഷനിലൂടെ ശേഖരിച്ചിട്ടുണ്ട്. അക്കാദമിക ഗവേഷണ ആവശ്യങ്ങൾക്കെന്ന പേരിലാണ് ഫേസ്ബുക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ജിഎസ്ആർഎൽ വിവരങ്ങൾ ചോർത്തിയത്. എന്നാൽ, അവർ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ അടക്കമുള്ളവ അനുവാദമില്ലാതെ ശേഖരിക്കുകയായിരുന്നു. സ്വകാര്യ ചാറ്റ്, ലൈക്ക് ചെയ്ത പേജുകൾ, ഉപയോക്താവിന്റെ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
സ്വകാര്യ വിവരങ്ങളുടെ ചോർത്തൽ: സിബിഐ കേസെടുത്തു
01:05 AM Jan 23, 2021 | Deepika.com