മുംബൈ: കോവിഡ് വാക്സിനടക്കമുള്ള പ്രതിരോധ വാക്സിനുകളുടെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മഹാരാഷ്ട്ര പൂനയിലെ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. മുകളിലെ നിലയിലാണ് അഞ്ചു പേരുടെയും മൃതദേഹങ്ങൾ ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മരിച്ചവർ കരാർ തൊഴിലാളികളാണ്.
പ്രത്യേക സാന്പത്തിക മേഖലയിലെ മഞ്ജരി മേഖലയിലുള്ള പ്ലാന്റിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയാണു തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിപ്പോയ ഒന്‍പതുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
ഒന്നാം നന്പർ ടെർമിനലിലെ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലായിരുന്നു തീപടർന്നത്. ഉടൻ അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രണ്ടു മണിക്കൂറിനകം തീയണച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫർണിച്ചർ, വയറിംഗ്, കാബിനുകൾ എന്നിവ കത്തിനശിച്ചു. തീപിടിത്തമുണ്ടായ നിലകളിൽ വലിയ യന്ത്രസാമഗ്രികളോ മറ്റ് ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല.
നൂറേക്കറോളം വിസ്തൃതിയുള്ള കാന്പസിലെ തീപിടിത്തമുണ്ടായ കെട്ടിടത്തിന് ഒരു കിലോമീറ്ററോളം അകലെയാണു കോവിഡ് പ്രതിരോധവാക്സിൻ നിർമിക്കുന്ന യൂണിറ്റ്. കോവിഡ് വാക്സിൻ നിർമാണത്തെ തീപിടിത്തം ബാധിക്കില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല അറിയിച്ചു. ബിസിജി വാക്സിൻ നിർമിക്കുന്ന യൂണിറ്റിലാണു തീപിടിത്തമുണ്ടായതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. ഇന്നലെ വൈകുന്നേരം അജിത് പവാർ അപകടസ്ഥലം സന്ദർശിച്ചു. ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും ട്വീറ്റ് ചെയ്തു.
ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളിലൊന്നാണു സിറം ഇൻസ്റ്റിറ്റ്യൂട്ട്. 150 കോടി ഡോസ് വാക്സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച് ലോകമെന്പാടും വിൽക്കുന്നത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സൈറസ് പൂനാവാല പറഞ്ഞു.
പൂന സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; അഞ്ച് മരണം
01:47 AM Jan 22, 2021 | Deepika.com