ന്യൂഡൽഹി: കർഷക സമരം 57-ാം ദിവസത്തിലേക്കു കടക്കുന്പോൾ ഒന്നു മുതൽ രണ്ടു വർഷത്തേക്ക് വരെ കാർഷിക നിയമങ്ങൾ നടപ്പാക്കാതിരിക്കാം എന്ന നിർദേശവുമായി കേന്ദ്രസർക്കാർ.
കാർഷികരംഗത്തെ വിഷയങ്ങൾ സമഗ്രമായി പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിക്കും. കർഷക പ്രതിനിധികളെയും ഇതിൽ ഉൾപ്പെടുത്തും. സമിതി റിപ്പോർട്ട് നൽകുന്നതുവരെ ഒരു വർഷമോ ഒന്നര വർഷമോ നിയമങ്ങൾ നടപ്പാക്കില്ല. സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കുകയും ചെയ്യും. അതിന് പുറമേ ഇക്കാര്യങ്ങൾ വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകാമെന്നുമാണ് ഇന്നലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷക സംഘടന പ്രതിനിധികൾക്ക് ഉറപ്പ് നൽകിയത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്പോഴും സർക്കാർ ഇന്നലെ മുന്നോട്ടു വച്ച നിർദേശങ്ങളിൽ ഇന്നു വിവിധ കർഷക സംഘടനകൾ ഡൽഹിയിൽ യോഗം ചേർന്നു തീരുമാനം എടുക്കുമെന്ന് അറിയിച്ചു. ഇന്നലെ കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടന്ന പത്താംഘട്ട ചർച്ച മൂന്ന് ഘട്ടങ്ങളിലായി അഞ്ചു മണിക്കൂറോളമാണ് നീണ്ടത്. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ ആവർത്തിച്ചു വ്യക്തമാക്കി.
26നു പ്രഖ്യാപിച്ച ട്രാക്ടർ റാലിയുമായി മുന്നോട്ടു പോകും. ഡൽഹി ഔട്ടർ റിംഗ് റോഡിൽ നിന്ന് ട്രാക്ടർ റാലി കുണ്ഡ്ലു-മനേസർ ദേശീയ പാതയിലേക്ക് മാറ്റണമെന്ന പോലീസിന്റെ നിർദേശവും കർഷകർ തള്ളി. ഒന്നര വർഷത്തേക്ക് നിയമങ്ങൾ നടപ്പാക്കാതിരിക്കാം എന്നാണ് സർക്കാർ പറഞ്ഞത്.
എന്നാൽ നിയമങ്ങൾ സസ്പെൻഡ് ചെയ്യുന്ന വിഷയത്തിൽ ചർച്ച ഇല്ലെന്നും പിൻവലിച്ചേ മതിയാകൂ എന്ന് ആവശ്യപ്പെട്ടുവെന്നുമാണ് ചർച്ച കഴിഞ്ഞു പുറത്തു വന്ന ഒരു കർഷക നേതാവ് പ്രതികരിച്ചത്.
ഇന്നലെ നടന്ന ചർച്ചയിലും തീരുമാനം ഇല്ലാതെ നീണ്ടു പോയപ്പോൾ “ഇത് പഴയ സ്ഥലം തന്നെ, പഴയ മന്ത്രിമാരും, അതിനർഥം ഇനിയും വീണ്ടും ചർച്ചകൾ നടക്കുമെന്നു തന്നെ’’- എന്നെഴുതിയ വലിയ പോസ്റ്ററുകൾ കർഷകർ മേശപ്പുറത്തു വച്ചു. കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകരെ ലക്ഷ്യം വച്ചാണ് സർക്കാർ എൻഐഎയെ ഉപയോഗിക്കുന്നതെന്ന് കർഷകർ ആരോപിച്ചു.
സെബി മാത്യു
കർഷക സമരം: പത്താംവട്ട ചർച്ചയിലും തീരുമാനമില്ല
12:56 AM Jan 21, 2021 | Deepika.com