ന്യൂഡൽഹി: കേരളത്തിലെ കോവിഡ് വാക്സിൻ കുത്തിവയ്പ് കുറയുന്നതിനെ വിമർശിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ വാക്സിനേഷൻ 25 ശതമാനത്തിൽ താഴെയാണെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വാക്സിനേഷന് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ നടത്താനും കേന്ദ്രം നിർദേശം നൽകി.
സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷൻ നടപടികൾ വിലയിരുത്തിയ ശേഷമാണ് കേരളത്തിൽ കുത്തിവയ്പ് കുറവാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടിയത്. കേരളത്തിനൊപ്പം തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വാക്സിനേഷനും വേഗത്തിൽ നടക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളത്തിലും തമിഴ്നാട്ടിലും 25 ശതമാനത്തിൽ താഴെയാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവയ്പ് കുറയുന്നതെന്നു കേരളവും വിശദമാക്കിയിട്ടുണ്ട്.
കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 70 ശതമാനത്തോളം മികവുണ്ടെന്നും കേന്ദ്രം പറയുന്നു. ദിവസം മൂന്നു ലക്ഷം പേർക്കു വാക്സിൻ നൽകുമെന്നായിരുന്നു കേന്ദ്രം അവകാശപ്പെട്ടിരുന്നത്. എന്നാൽ, വാക്സിനേഷൻ തുടങ്ങിയ ശനിയാഴ്ച ഉണ്ടായതിനേക്കാൾ മിക്ക സംസ്ഥാനങ്ങളിലും വാക്സിൻ നൽകുന്നതിന്റെ എണ്ണം കുറയുകയായിരുന്നു. ഡൽഹി എയിംസിലും 50 പേരിൽ താഴെയായി കുറഞ്ഞു. വിഷയം ഗൗരവമായി പരിശോധിക്കണമെന്നു എയിംസ് അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ വാക്സിൻ കുത്തിവയ്പു കുറഞ്ഞെന്നു കേന്ദ്രം
01:38 AM Jan 20, 2021 | Deepika.com