ന്യൂഡൽഹി: റെയിൽവേയിൽ റെയിൽവേ കരാറുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട കൈക്കൂലിക്കേസിൽ സൗത്ത് ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽനിന്ന് ഇന്നലെ കണക്കിൽപ്പെടാത്ത 2.04 കോടി രൂപ സിബിഐ കണ്ടെടുത്തു.
എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുടെ എക്സിക്യൂട്ടീവുകളിൽനിന്നാണു പണം പിടിച്ചെടുത്തത്.
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ പദ്ധതികളുടെ കരാറുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തിവരികയാണ്.
ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസറും 1985 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനുമായ മഹേന്ദ്രസിംഗ് ചൗഹാനെ രണ്ടു ദിവസം മുന്പ് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥരിൽനിന്ന് ഇതുവരെ 4.43 കോടി രൂപയാണ് സിബിഐ കണ്ടെടുത്തത്. തിരിമാറി നടന്നതായുള്ള പരാതികളെത്തുടർന്ന് ഡൽഹി, ഉത്തരാഖണ്ഡ്, ആസാം, ത്രിപുര, പശ്ചിമബംഗാൾ തുടങ്ങി 26 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി 2.39 കോടി രൂപ പിടിച്ചെടുത്തിരുന്നു.
റെയിൽവേയിലെ കൈക്കൂലി: രണ്ടുകോടി രൂപകൂടി കണ്ടെടുത്തു
12:53 AM Jan 20, 2021 | Deepika.com