ന്യൂഡൽഹി: സ്വകാര്യത നയത്തിൽ മാറ്റം വരുത്തിയ നടപടി പിൻവലിക്കണമെന്ന് വാട്സ് ആപ്പിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നു വാട്സ്ആപ് സിഇഒ വിൽ കാത്ചാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വാട്സ്ആപ് ഉപയോക്താക്കൾ ഇന്ത്യയിലാണ്. അതിന്റെ ഏറ്റവും വലിയ സേവന വിപണികളിൽ ഒന്നാണ് ഇന്ത്യ.
ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യത നയത്തിൽ അടുത്തിടെ കന്പനി വരുത്തിയ മാറ്റം ഇന്ത്യൻ പൗരന്റെ സ്വയം നിർണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സ്വകാര്യതാ നയത്തിൽ അടുത്തിടെ വരുത്തിയ മാറ്റം പിൻവലിക്കണം. വിവരങ്ങളുടെ സ്വകാര്യത, തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം, ഡാറ്റ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും ഇന്ത്യ വാട്സ്ആപിനോട് ആവശ്യപ്പെട്ടു. പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ വാട്സ്ആപ് അറിയിച്ചിരുന്നത്. വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്ന് അടുത്ത മേയ് വരെ ഇത് നീട്ടിയിട്ടുണ്ട്.
പുതിയ സ്വകാര്യതാ നയം പിൻവലിക്കണം: വാട്സ്ആപ്പിനോട് ഇന്ത്യ
12:53 AM Jan 20, 2021 | Deepika.com