ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ഉമ്മൻ ചാണ്ടി അധ്യക്ഷനായി കോണ്ഗ്രസിനു പുതിയ പത്തംഗ മേൽനോട്ട സമിതി. എന്നാൽ യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരെന്നു തെരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് പ്രചാരണത്തിനിറങ്ങുന്പോൾ യുഡിഎഫ് ഏതെങ്കിലുമൊരു നേതാവിനെ മാത്രം ഉയർത്തിക്കാട്ടേണ്ടതില്ലെന്നാണു തീരുമാനം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരോടൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയേറി.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം കേരളത്തിലെത്തി എല്ലാ ജില്ലകളിലും നേരിട്ടു പ്രചാരണത്തിനു നേതൃത്വം കൊടുക്കാമെന്നു പ്രവർത്തക സമിതിയിലെ മുതിർന്ന അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി സമ്മതിച്ചു. എന്നാൽ, കേരള രാഷ്ട്രീയത്തിലേക്കു മടങ്ങില്ലെന്ന് ആന്റണി വ്യക്തമാക്കി.
കേരളത്തിലെ പ്രത്യേക സ്ഥിതി പരിഗണിച്ചാണ് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അംഗങ്ങളായുള്ള മേൽനോട്ട സമിതിയുടെ തലവനായി മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയെ നിയമിച്ചത്.
കെപിസിസിയുടെ മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ എംപി, വി.എം. സുധീരൻ എന്നിവരും വർക്കിംഗ് പ്രസിഡന്റുമാരും എംപിമാരുമായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവരും പ്രത്യേക പ്രതിനിധിയായി ഡോ. ശശി തരൂർ എംപിയും സിമിതിയംഗങ്ങളാണ്.
കോണ്ഗ്രസ് പാർട്ടിയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു സമിതി അത്യപൂർവമാണ്. തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള സമിതിയുടെ മേൽനോട്ടവും ഉമ്മൻ ചാണ്ടിക്കാകും. സമിതി രൂപീകരണം സംബന്ധിച്ച എഐസിസിയുടെ പ്രഖ്യാപനം ഇന്നുണ്ടാകും.
ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര നടത്തുന്പോഴും ഉമ്മൻ ചാണ്ടി കൂടി നേതൃത്വത്തിൽ ഉണ്ടാകണമെന്ന മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികളുടെ കൂടി അഭിപ്രായം മാനിച്ചാണ് അദ്ദേഹ ത്തിനു പുതിയ സ്ഥാനം നൽകാൻ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്നലെ നടന്ന ചർച്ചയിൽ അനുമതി നൽകിയത്.
സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ വൈകാതെ തീരുമാനം ഉണ്ടായേക്കും. യുവാക്കൾ, വനിതകൾ, പിന്നാ ക്ക- ദളിത് വിഭാഗങ്ങൾ എന്നിവർക്കു മുന്തിയ പരിഗണന നൽകണമെന്നു ഹൈക്കമാൻഡ് നിർദേശിച്ചു. ഗ്രൂപ്പു വീതംവയ്പു പാടില്ല.
ജയസാധ്യതയും സ്ഥാനാർഥിയും മികവും മാത്രമാകണം മുഖ്യപരിഗണന. നാലു തവണ എംഎൽഎയോ എംപിയോ ആയവരെയും രണ്ടു തവണ തോറ്റവരെയും ഒഴിവാക്കി പരമാവധി പുതുമുഖങ്ങൾക്കു സീറ്റു നൽകണമെന്നും ധാരണയുണ്ട്. ഉമ്മൻ ചാണ്ടി അടക്കം നേതൃത്വത്തിന് ഈ നിബന്ധനകളിൽ പ്രത്യേക ഒഴിവു നൽകും.
കേരളത്തിൽ ക്രൈസ്തവ, നായർ, ഈഴവ വിഭാഗങ്ങൾ യുഡിഎഫിൽനിന്ന് സാവധാനം അകലുന്നത് ഒഴിവാക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്താനും ഹൈക്കമാൻഡ് നിർദേശിച്ചു. സമുദായ, സാമൂഹ്യ വിഭാഗങ്ങളെ കൂടെനിർത്താൻ വേണ്ടെതെല്ലാം ചെയ്യാമെന്ന് കേരള നേതാക്കൾ ഉറപ്പു നൽകി.
ജോർജ് കള്ളിവയലിൽ
മൂന്ന് ഡിസിസികൾക്കു പുതിയ പ്രസിഡന്റുമാർ
ന്യൂഡൽഹി: കേരളത്തിലെ മൂന്നു ഡിസിസികൾക്ക് പുതിയ അധ്യക്ഷന്മാരെ നിയമിക്കാൻ ഹൈക്കമാൻഡ് കേരള നേതാക്കൾക്ക് അനുമതി നൽകി. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലെ പ്രസിഡന്റുമാരെയാണു മാറ്റുന്നത്. പാലക്കാട്ട് വി.കെ. ശ്രീകണ്ഠൻ എംപിയും എറണാകുളത്ത് ടി.ജെ. വിനോദും വയനാട്ടിൽ ഐ.സി. ബാലകൃഷ്ണനും എംഎൽഎമാരും ആയതു കണക്കിലെടുത്താണ് ഈ ജില്ലകളിലെ നേതൃമാറ്റത്തിന് തീരുമാനമായത്.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടായ ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ വിലക്കിനെത്തുടർന്ന് തത്കാലം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്പോൾ ഡിസിസി തലപ്പത്ത് മാറ്റം വരുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ഇരുവരുടെയും വാദം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് നയിക്കാൻ കോൺഗ്രസിന് പത്തംഗ സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടി
12:44 AM Jan 19, 2021 | Deepika.com