ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയുടെ പദവിയും മോൽനോട്ട സമിതിയുടെ ഘടനയും സംബന്ധിച്ച് ഞായറാഴ്ച രാത്രി ഡൽഹിയിൽ തുടങ്ങിയ കോണ്‍ഗ്രസിന്റെ നേതൃചർച്ച ഇന്നലെ പുലർച്ച വരെ നീണ്ടു.
പിന്നീടു രാവിലെ മുതൽ നർമദ അപ്പാർട്ട്മെന്റ്സിലെ കെ.സി. വേണുഗോപാലിന്റെ വസതിയിൽ മൂന്നര മണിക്കൂറിലേറെ ചർച്ച നടത്തിയാണ് തീരുമാനങ്ങളിലെത്തിയത്. വേണുഗോപാലിനും പുറമെ താരീഖ് അൻവർ, ഉമ്മൻ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് എ.കെ. ആന്റണിയുടെ വീട്ടിലെത്തി ഉമ്മൻ ചാണ്ടി ചർച്ച നടത്തി.
മാരത്തണ്‍ ചർച്ചകൾക്കു ശേഷമാണു പത്താം നന്പർ ജൻപഥിലെത്തി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ ചർച്ച നടത്തിയത്. ആന്റണി, താരീഖ് അൻവർ, കെ.സി. വേണുഗോപാൽ, ഉമ്മൻ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായും രാഹുലും സോണിയയും നടത്തിയ ചർച്ചകളും ഒന്നര മണിക്കൂറോളം നീണ്ടു.
കേരളത്തിൽ ഒറ്റക്കെട്ടായി യുഡിഎഫിന്റെ വിജയം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ആന്റണി അടക്കമുള്ള നേതാക്കൾ പുറത്തെത്തി പത്രലേഖകരോടു പറഞ്ഞു. തുടർന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരേ വിമാനത്താവളത്തിലെത്തി കേരളത്തിലേക്കു മടങ്ങി. മുല്ലപ്പള്ളി രണ്ടു ദിവസം കൂടി ഡൽഹിയിൽ തങ്ങും.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ഒരുക്കങ്ങൾ, ഡൽഹിയിൽ പുലരുവോളം ചർച്ചകൾ
12:40 AM Jan 19, 2021 | Deepika.com