കർഷക സംഘടനാ നേതാവ് ബൽദേവ് സിംഗ് സിർസയെ കഴിഞ്ഞ ദിവസം എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുചൂണ്ടിക്കാട്ടി ആയിരുന്നു അകാലിദളിന്റെ കുറ്റപ്പെടുത്തൽ. എൻഐഎയും എൻഫോഴ്സ്മെന്റ് വകുപ്പിനെയും ഉപയോഗിച്ച് കർഷക സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.
എൻഐഎയുടെ ചോദ്യം ചെയ്യലിനു ഹാജരാവില്ലെന്ന് കർഷക സംഘടന നേതാവ് ബൽദേവ് സിംഗ് സിർസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. കർഷക സംഘടനയായ ലോക് ഭലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റി (എൽബിഐഡബ്ല്യുഎസ്) അധ്യക്ഷനാണ് ബൽദേവ്.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റീസിന്റെ (എസ്എഫ്ജെ) നേതാക്കളിൽ ഒരാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബൽദേവിന് സമൻസ് അയച്ചിരിക്കുന്നത്. ഖാലിസ്ഥാനി സംഘടനകൾക്കെതിരേയും അവർ ഇന്ത്യയിലെ നിരവധി സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിനെക്കുുറിച്ചുമാണ് എൻഐഎയുടെ അന്വേഷണം നടക്കുന്നത്. ഇത്തരത്തിൽ ധനസഹായം സ്വീകരിച്ച സന്നദ്ധ സംഘടനകളുടെ പട്ടിക എൻഐഎ തയാറാക്കിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
സമിതിയിൽ മാറ്റം വരുത്തണമെന്നു ഭാരതീയ കിസാൻ യൂണിയൻ
ന്യൂഡൽഹി: കർഷക സമരത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഒരു കർഷക സംഘടന അപേക്ഷ നൽകി. ഭാരതീയ കിസാൻ യൂണിയൻ (ലോക് ശക്തി) വിഭാഗമാണ് നിഷ്പക്ഷരെ ഉൾപ്പെടുത്തി സമിതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി അപേക്ഷ നൽകിയിരിക്കുന്നത്.
എന്നാൽ, ഇത് കർഷക സമരത്തിനു നേതൃത്വം നൽകുന്ന കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനല്ല. ഇത്തരമൊരാവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാൻ സംയുക്ത കർഷക സംഘടനകൾ തീരുമാനിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ കിസാൻ സഭാജനറൽ സെക്രട്ടറി ഹനൻ മൊല്ല പറഞ്ഞു. കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സമിതി അംഗങ്ങൾ നിഷ്പക്ഷമായ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് വിശ്വസിക്കാനാകില്ല. കർഷകരുമായി ചർച്ച നടത്താതെയാണ് കാർഷിക നിയമം സർക്കാർ കൊണ്ടുവന്നത്. രാഷ്ട്രീയ പാർട്ടികളുമായി ആഭിമുഖ്യമില്ലാത്തവരെ ഉൾപ്പെടുത്തിയാകണം പുതിയ സമിതി വരേണ്ടത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചവരെ ഉൾപ്പെടുത്താം. കർഷകരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും ഭാരതീയ കിസാൻ യൂണിയൻ (ലോക്ശക്തി) നൽകിയ അപേക്ഷയിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ എ.പി.സിംഗ്് മുഖേനയാണ് അവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.