ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പു ഏപ്രിൽ അവസാനം പൂര്‍ത്തിയാക്കാനാണു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രാഥമിക ചര്‍ച്ചയിലെ ആലോചനയെന്നു സൂചന. മേയ് നാലു മുതൽ 14 വരെ സിബിഎസിഇ പരീക്ഷ നടക്കുന്നതിനാൽ അതിനുമുമ്പ് തെരഞ്ഞെടുപ്പു നടത്താനാണ് ആലോചന.
എന്നാല്‍, ഏപ്രില്‍ നാലിന് ഈസ്റ്ററിനും 14ന് വിഷുവിനും ഇടയിലായി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു നടത്തുകയാണു നല്ലതെന്നു സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തേക്കും. നിലവിലെ 14-ാം നിയമസഭയുടെ കാലാവധി ജൂണ്‍ ഒന്നിനാണ് അവസാനിക്കുക. അതിനാല്‍ ജൂണ്‍ ഒന്നിനു മുമ്പായി പുതിയ നിയമസഭ നിലവില്‍ വരത്തക്ക വിധത്തിലാകും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. കേരളത്തിനു പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, ആസാം നിയമസഭാ തെരഞ്ഞെടുപ്പുകളും ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ആയി നടത്താനുള്ള തയാറെടുപ്പുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പൂര്‍ത്തിയാക്കി വരുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഒരുമിച്ച് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഉണ്ടായേക്കും.
കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്കും ഏപ്രില്‍ 21ന് കാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, മുസ്ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ്, സിപിഎമ്മിലെ കെ.കെ. രാഗേഷ് എന്നിവരുടെ ഒഴിവുകളിലേക്കുമുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകളും മാര്‍ച്ചില്‍ നടത്തിയേക്കും. അടുത്ത മാസാവസാനത്തോടെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാനാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ആലോചന.
ഏപ്രില്‍ 21നു മൂന്നുപേരുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പായി നിലവിലെ നിയമസഭയുടെ കാലത്തു തന്നെ ഈ ഒഴിവുകളിലേക്കു രാജ്യസഭാ തെരഞ്ഞെടുപ്പു നടത്തി ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ടതുണ്ടെന്നു കമ്മീഷന് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. ഇവരുടെ ഒഴിവുകള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പായി ജോസ് കെ. മാണി രാജിവച്ചതിനാല്‍ അദ്ദേഹത്തിന്റെ ഒഴിവിലേക്കും തെരഞ്ഞെടുപ്പു വൈകിക്കില്ലെന്നു കമ്മീഷന് സൂചന നല്കി. രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള നാല് ഒഴിവുകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പു നടത്തിയാലും ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് എല്‍ഡിഎഫിന് മൂന്നും യുഡിഎഫിന് ഒരു സീറ്റും നേടാന്‍ കഴിയും.
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ അവസാനം?
12:23 AM Jan 17, 2021 | Deepika.com