ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ് എടുത്തശേഷം പാർശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാൽ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്ന് കോവാക്സിൻ നിർമാണക്കന്പനിയായ ഭാരത് ബയോടെക്. വാക്സിൻ സ്വീകരിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയാലുടൻ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിലോ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളിലോ അഡ്മിറ്റാവണം. ചികിത്സച്ചെലവ് കന്പനി വഹിക്കും. വാക്സിൻ സ്വീകരിക്കുന്ന ആൾ പൂരിപ്പിച്ചു നല്കുന്ന അപേക്ഷയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
കോവാക്സിന്റെ പരീക്ഷണം മൂന്നാംഘട്ടത്തിലാണെന്നും കന്പനി അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)എന്നിവയുടെ സഹകരണത്തോടെയാണ് കോവാക്സിൻ നിർമിച്ചത്.
വാക്സിൻ പരീക്ഷണഘട്ടത്തിലാണെങ്കിലും അടിയന്തര ഉപയോഗത്തിന് സർക്കാർ അനുമതി നല്കിയിരുന്നു. 55 ലക്ഷം ഡോസ് വാക്സിനുകളാണ് ഇന്ത്യയൊട്ടാകെ വിതരണത്തിനായി ഭാരത് ബയോടെക്കിൽനിന്നു സർക്കാർ വാങ്ങിയത്. രാജ്യത്തിന്റെ കോവിഡ് വാക്സിൻ സേവനദാതാക്കളാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പൊതുജനാരോഗ്യത്തിനാണു കന്പനിയുടെ മുൻഗണന- ഭാരത് ബയോടെക് കന്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര ഇല്ല ട്വീറ്റ് ചെയ്തു.
കോവാക്സിനു പാർശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാൽ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം: ഭാരത് ബയോടെക്
12:23 AM Jan 17, 2021 | Deepika.com