ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിനു തുടക്കമായതിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സ്വീകരിക്കാനാവില്ലെന്ന നിലപാടുമായി ഡൽഹിയിലെ ഡോക്ടർമാർ രംഗത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴീലുള്ള രാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലെ ഡോക്ടർമാരാണ് കോവാക്സിനെതിരേ രംഗത്തെത്തിയത്. കോവാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നും അതിനാൽ അതിന്റെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കോവാക്സിൻ സ്വീകരിക്കണമെന്ന ആശുപത്രി അധികൃതരുടെ നിർദേശത്തിനെതിരേ ഡോക്ടർമാരുടെ അസോസിയേഷൻ മെഡിക്കൽ സൂപ്രണ്ടിനു കത്തയച്ചാണ് എതിർപ്പ് അറിയിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ എത്തിച്ചു നൽകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. അതേസമയം, കോവാക്സിൻ സ്വീകരിക്കുന്നവരിൽ നിന്നു പ്രത്യേക സമ്മതപത്രം വാങ്ങുന്നുണ്ടെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിലെന്നതു പോലെയാണ് വാക്സിൻ നൽകുന്നവരിൽ നിന്നു ഭാരത് ബയോടെക് കണ്‍സെന്റ് ഫോം ഒപ്പിട്ടു വാങ്ങുന്നത്.
വാക്സിൻ സ്വീകരിക്കുന്നതു മൂലം എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടായാൽ അതിൽ വാക്സിൻ നിർമാതാക്കൾക്കാണ് ഉത്തരവാദിത്വമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സമ്മതപത്രം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ വാക്സിൻ മൂലം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ഭാരത് ബയോടെക് നഷ്ടപരിഹാരം നൽകുമെന്നും മികച്ച പരിചരണം ഏർപ്പെടുത്തുമെന്നും കണ്‍സെന്റ് ഫോമിൽ പറയുന്നു.
വാക്സിന്റെ കാര്യക്ഷമത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അനുമതി പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ, കോവിഷീൽഡ് വാക്സിൻ വിതരണം പൂർത്തിയാക്കിയതിനു ശേഷമേ കോവാക്സിൻ വിതരണത്തിനെടുക്കുകയുള്ളുവെന്നും അതിനോടകം പരീക്ഷണം പൂർത്തിയാക്കി കാര്യക്ഷമത തെളിയിക്കുമെന്നും എയിംസ് ഡയറക്ടർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോവാക്സിൻ സ്വീകരിക്കാനാവില്ലെന്നു ഡൽഹിയിലെ ഡോക്ടർമാർ
12:23 AM Jan 17, 2021 | Deepika.com