ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം പാർശ്വഫലങ്ങളുണ്ടായാൽ അതിന്റെ നിർമാതാക്കൾ മാത്രമായിരിക്കും ഉത്തരവാദികളെന്ന് കേന്ദ്രസർക്കാർ. സർക്കാർ കൂടി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും ആവശ്യം കേന്ദ്രം തള്ളി. കോവിഡ് വാക്സിനേഷൻ നടപടികൾ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയത്. ഇതു സംബന്ധിച്ച വ്യവസ്ഥകൾ ഇരുകന്പനികളുമായുള്ള പർച്ചേസ് കരാറിലും സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുത്തിവയ്പ് നടത്തുന്പോഴുള്ള പാർശ്വഫലങ്ങൾക്കും മറ്റ് അപകടങ്ങൾക്കും വാക്സിൻ നിർമാതാക്കൾ ഉത്തരവാദികളായിരിക്കും. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ നൽകേണ്ടതിന്റെ ബാധ്യതയും കന്പനികൾക്കായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും കോവിഡ് വാക്സിൻ വിതരണത്തിലും ബാധകമാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വളരെ വേഗത്തിലാണ് കന്പനികൾ പ്രതിരോധ വാക്സിനുകൾ നിർമിച്ച് വിതരണം ചെയ്യുന്നത് എന്നതിനാൽ തന്നെ പല രാജ്യങ്ങളിലെയും സർക്കാരുകൾ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
യുഎസ്, യുകെ, കാനഡ, സിംഗപ്പൂർ, യൂറോപ്യൻ യൂണിയൻ തുടങ്ങി പല രാജ്യങ്ങളും നഷ്ടപരിഹാരം സർക്കാർ നൽകുമെന്നു വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ വാക്സിൻ നിർമാതാക്കൾ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത തേടി സർക്കാരിനെ സമീപിച്ചത്.
വാക്സിൻ: പാർശ്വഫലത്തിന് ഉത്തരവാദി നിർമാതാക്കൾ; കൈയൊഴിഞ്ഞ് കേന്ദ്രം
01:42 AM Jan 15, 2021 | Deepika.com