മറയൂർ: ദ്രാവിഡ നാട്ടിലെ വീരവിളയാട്ടായ ജല്ലിക്കട്ട് കാണാൻ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുമെത്തി. മധുരയിലെ അവനിയാപുരം ജല്ലിക്കട്ടാണ് ആവേശം ഒട്ടും ചോർന്നു പോകാതെ ഇന്നലെ നടന്നത്. തമിഴ്നാടിന്റെ വിവിധ ഗ്രാമങ്ങളിൽ നൂറു കണക്കിന് ജല്ലിക്കട്ട് മത്സരങ്ങളാണ് ഈ മാസം നടക്കുന്നത്. ഇതിൽ ഏറ്റവും പ്രശസ്തമാണ് മധുര ജില്ലയിലെ അളകനല്ലൂർ, അവനിയാപുരം ജല്ലിക്കട്ടുകൾ.
തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി സെല്ലൂർ കെ. രാജു ഉദ്ഘാടനം ചെയ്തു. ജെല്ലിക്കട്ടിനായി ഉപയോഗിക്കുന്ന 523 കാങ്കയം ഇനത്തിൽപ്പെട്ട കാളകളും ഇവയെ പിടികൂടുന്നതിനായി വിവിധ ടീമുകളിലായി 420 യുവാക്കളും പങ്കെടുത്തു.
കാളകളെ പിടികൂടുന്നതിനായി മത്സരത്തിൽ പങ്കെടുത്ത 38 പേരും കാണികളായി എത്തിയ എട്ടു പേരും ഉൾപ്പെടെ 46 പേർക്കു പരിക്കേറ്റു. പിടികൂടപ്പെട്ട മൂന്നു കാളകൾക്കും സാരമായി പരിക്കേറ്റു.
സുപ്രീംകോടതിയുടെ മുൻ വർഷത്തെ ഉത്തരവ് പ്രകാരം രാവിലെ എട്ടുമുതൽ വൈകുന്നേരം നാലു വരെയാണ് ജല്ലിക്കെട്ട് മത്സരങ്ങൾ എട്ടു റൗണ്ടുകളായി നടത്തിയത്. 26 കാളകളെ പിടികൂടിയ മധുര മുത്തുപ്പെട്ടി ഗ്രാമം ടീമിന്റെ ക്യാപ്റ്റൻ തിരുനാവക്കരശ്, ജയ്ഹിന്ദ് പുരം ടീം ക്യാപ്റ്റൻ വിജയ എന്നിവരെ മത്സരവിജയികളായി പ്രഖ്യാപിച്ചു. കാർത്തികേയന്റെ ഉടമസ്ഥതയിലുള്ള വേലു എന്ന കാളയെ മികച്ച ജെല്ലികട്ടുകാളായി തെരഞ്ഞെടുത്തു.
കേരളത്തിൽ ഓണത്തിന് സമാനമായ കാർഷിക ഉത്സവമാണ് തമിഴ്നാട്ടിലെ പൊങ്കൽ. ഇതിന്റെ ഭാഗമായാണ് ജല്ലിക്കട്ടിനെ കണക്കാക്കുന്നത്.
കനത്ത സുരക്ഷയിലാണ് രാഹുൽ ജല്ലിക്കട്ട് വീക്ഷിച്ചത്. പ്രത്യേകം സജ്ജീകരിച്ച വേദിയിലിരുന്ന രാഹുൽ, മത്സരത്തിൽ പങ്കെടുത്ത യുവാക്കൾക്ക് ഹസ്തദാനം നൽകിയും മറ്റും ആവേശം പകർന്നു.
മണ്കലങ്ങളിൽ സ്ത്രീകൾ പൊങ്കാലയിടുന്ന സ്ഥലത്തെ ത്തിയ രാഹുലിനെ തമിഴ് ആചാര പ്രകാരം ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്.
അവനിയാപുരം ജല്ലിക്കട്ട്; അതിഥിയായി രാഹുൽ ഗാന്ധിയും
12:47 AM Jan 15, 2021 | Deepika.com