ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലി ഉൾപ്പെടെ കർഷക സമരം പൂർണ സമാധാനപരമായിരിക്കുമെന്നു ഭാരതീയ കിസാൻ യൂണിയൻ. സമരം ചെയ്യുന്ന കർഷകർക്കെഴുതിയ തുറന്ന കത്തിലാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിംഗ് രാജേവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
കർഷകർ രാജ്പഥിലും ചെങ്കോട്ടയിലേക്കും ട്രാക്ടർ റാലി നടത്തുമെന്ന് ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, ഡൽഹി അതിർത്തികളിലാണ് ട്രാക്ടർ റാലി നടത്തുകയെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. കർഷക സമരത്തിനിടയ്ക്ക് ആരെങ്കിലും രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയാൽ അവരെ പോലീസ് അറസ്റ്റ് ചെയ്യുകയാണു വേണ്ടതെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത് പറഞ്ഞു.
മുൻപു നിശ്ചയിച്ച പ്രകാരം തന്നെ ട്രാക്ടർ റാലി റിപ്പബ്ലിക് ദിനത്തിൽ നടക്കും. അത് ഹരിയാന- ഡൽഹി അതിർത്തിയിൽ തീരുമാനിച്ച സ്ഥലത്തായിരിക്കം. റാലി സംബന്ധിച്ച് കർഷകർക്കു നൽകിയ കത്തിലാണ് സംഘടന ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
വിഘടനവാദവുമായി എത്തി സമരം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ കുടുങ്ങാതിരിക്കാൻ കർഷകർ ജാഗ്രത പാലിക്കണമെന്നും ബൽബിർ സിംഗ് രാജേവൽ അഭ്യർഥിച്ചു.
ട്രാക്ടർ റാലിക്കു മുന്നോടിയായി മുഴുവൻ കർഷകരും ഹരിയാന- ഡൽഹി അതിർത്തിയിൽ എത്തിച്ചേരണമെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർഥിച്ചു.
റാലി തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ വാദം കേൾക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചു.
ട്രാക്ടർ റാലി ഡൽഹി അതിർത്തികളിൽ
12:47 AM Jan 15, 2021 | Deepika.com