ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു വിവാദ കാർഷി ക നിയമങ്ങൾ നടപ്പാക്കുന്നതു സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് സ്റ്റേ. പ്രശ്നങ്ങൾ പഠിക്കാൻ കർഷക സംഘടനാ നേതാവ്, അഗ്രിക്കൾച്ചറൽ ഇക്കോണമിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തി നാലംഗ സമിതിക്കും കോടതി രൂപം നൽകി.
കർഷകർക്ക് നിലവിൽ ലഭ്യമാക്കുന്ന മിനിമം താങ്ങുവില സന്പ്രദായത്തിനു തടസമുണ്ടാക്കരുതെന്നു നിർദേശിച്ച കോടതി, കാർഷിക നിയമം നടപ്പിലാക്കിയതിന്റെ പേരിൽ ഏതെങ്കിലും കർഷകരുടെ ഭൂമിവിഷയത്തിൽ നടപടികളുണ്ടാകരുതെന്നും ഉത്തരവിട്ടു.
കർഷകരുടെ ഭൂമി സംരക്ഷിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനുമാണ് കോടതി പ്രാധാന്യം നൽകുന്നതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സമിതിക്കു മുന്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. ഏതെങ്കിലും ഉത്തരവുകൾ പുറപ്പെടുവിക്കുകയുമില്ല. സമിതി റിപ്പോർട്ട് നൽകുന്നത് കോടതിക്കു മുന്പാകെ ആയിരിക്കുമെന്നും ചീഫ് ജസ്റ്റീസ് വിശദമാക്കി.
ഒന്നര മാസത്തിലേറെയായി സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തുന്ന ഒത്തുതീർപ്പ് ചർച്ചകൾ നിരാശാജനകമെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, പ്രശ്നപരിഹാരത്തിനായി ഒരു സമിതിയെ നിയോഗിക്കുമെന്നു തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. നിയമം താത്കാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങൾക്കുണ്ട്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. സമിതിയുമായി സഹകരിക്കുമെന്ന് കർഷക സംഘടനകളുടെ അഭിഭാഷകർ വ്യക്തമാക്കി.
അതേസമയം, സമിതിയുമായി കർഷകർ സഹകരിക്കില്ലെന്നു ഹർജിക്കാരിൽ ഒരാളായ അഭിഭാഷകൻ എം.എൽ. ശർമ വാദം ഉന്നയിച്ചത് കോടതിയെ ചൊടിപ്പിച്ചു. പ്രശ്നം പരിഹരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നു വ്യക്തമാക്കിയ കോടതി, കർഷകർ സമിതിയുമായി സഹകരിച്ചേ മതിയാകൂയെന്നും ഇതു രാഷ്ട്രീയ നീക്കമല്ലെന്നും കൂട്ടിച്ചേർത്തു.
നാലംഗ സമിതി
അഗ്രിക്കൾച്ചറൽ ഇക്കോണമിസ്റ്റും കമ്മീഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്റ്റ്സ് ആൻഡ് പ്രൈസസ് മുൻ ചെയർമാനുമായ അശോക് ഗുലാത്തി, ഭാരതീയ കിസാൻ യൂണിയന്റെയും ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും പ്രസിഡന്റ് ഭൂപീന്ദർ സിംഗ് മൻ, സൗത്ത് ഏഷ്യ ഇന്റർനാഷണൽ ഫുഡ് പോളിസി ഡയറക്ടർ പ്രമോദ് കുമാർ ജോഷി, ശേത്കരി സംഘടൻ പ്രസിഡന്റ് അനിൽ ഘൻവത് എന്നിവരാണ് സമിതിയിലുള്ളത്. രണ്ട് മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പഠിച്ച് സമിതി കോടതിക്ക് റിപ്പോർട്ട് നൽകണം.
സമരം ചെയ്യുന്ന കർഷകസംഘടനകളിൽനിന്നും സമരത്തിൽ പങ്കെടുക്കാത്തവരിൽനിന്നും വിവരങ്ങൾ തേടുകയും സർക്കാർ പ്രതിനിധികളുടെ ഭാഗം കേൾക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.
ഇതിനായി ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും സമിതിക്ക് സിറ്റിംഗ് നടത്താം. സമിതിയുടെ ഓഫീസ് അടക്കമുള്ള ഡൽഹിയിലെ സൗകര്യങ്ങൾ ഡൽഹി സർക്കാരും ഡൽഹിക്കു പുറത്തുള്ളവ കേന്ദ്രസർക്കാരും സജ്ജമാക്കണം. സമിതിയുടെ പ്രവർത്തനം പത്ത് ദിവസത്തിനുള്ളിൽ തുടങ്ങണമെന്നും കോടതി ഉത്തരവിട്ടു.
ജിജി ലൂക്കോസ്
വിദഗ്ധസമിതിയിലെ മൂന്നുപേർ വിവാദ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവർ
കോട്ടയം: കാർഷിക നിയമങ്ങളെക്കുറിച്ചു പഠിക്കാൻ സുപ്രീം കോടതി നിർദേശപ്രകാരം സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയിലെ മൂന്നു പേരും വിവാദ നിയമങ്ങളെ അനുകൂലിക്കുന്നവർ.
1. അനിൽ ഘൻവത്: അനധികൃത ജിഎം വിത്തിനങ്ങൾക്കായി വാദിക്കുകയും മൂന്ന് കാർഷിക നിയമങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ശേത്കാരി സംഘതൻ എന്ന സംഘടനയുടെ നേതാവ്.
2. അശോക് ഗുലാത്തി: കാർഷിക മേഖലയിലെ വിപണി സാമ്പത്തിക ഉദാരവത്കരണത്തിന്റെ വക്താവ്. കാർഷിക നിയമങ്ങൾ "കൃഷിയിലെ 1991 നിമിഷം’ എന്ന് നിരന്തരം വാഴ്ത്തുന്ന കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ. നിയമം പിൻവലിക്കരുതെന്ന് നിരന്തരം ലേഖനമെഴുതുന്നയാൾ.
3.പ്രമോദ് കുമാർ ജോഷി: കാർഷിക നിയമങ്ങൾ പിൻവലിക്കരുതെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
കാർഷിക നിയമങ്ങൾക്കു സുപ്രീംകോടതി സ്റ്റേ
12:52 AM Jan 13, 2021 | Deepika.com