ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ വിതരണത്തിനു തയാറായെങ്കിലും കർശന ജാഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ ഒന്നോ രണ്ടോ ഡോസ് സ്വീകരിച്ചുകഴിഞ്ഞാൽ ഇനി എന്തും ആകാമെന്ന മട്ടിൽ നടക്കരുതെന്നും കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും കൈ കൂപ്പി അഭ്യർഥിക്കുകയാണെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. ഇന്ത്യയിൽ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ആക്ടീവ് കോവിഡ് കേസുകൾ അര ലക്ഷത്തിൽ അധികമുള്ളത്.
28 ദിവസത്തിനുള്ളിൽ രണ്ട് ഡോസ് വാക്സിൻ ആണ് എടുക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ചശേഷം പതിന്നാല് ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചാലേ വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കൂ എന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഏത് വാക്സിൻ ഉപയോഗിക്കണം എന്ന കാര്യത്തിൽ ജനങ്ങൾക്ക് തീരുമാനം എടുക്കാൻ കഴിയില്ല. കോവാക്സിനും കോവിഷീൽഡിനുമാണ് ഇന്ത്യയിൽ അടിയന്തര നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാൽ, വ്യക്തികൾക്കോ സംസ്ഥാനങ്ങൾക്കോ ഇതിൽ ഏതെങ്കിലും ഒന്നു മതിയെന്ന് തീരുമാനിക്കാനോ തെരഞ്ഞെടുക്കാനോ കഴിയില്ല. മറ്റൊരു രാജ്യത്തും വ്യക്തികൾക്ക് ഏതു വാക്സിൻ വേണമെന്നു തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നില്ലെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.
കോവാക്സിൻ ഡോസിന് 206 രൂപയ്ക്കും കോവിഷീൽഡ് ഡോസിന് 200 രൂപയ്ക്കുമാണ് സർക്കാർ വാങ്ങിയത്. പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1.1 കോടി വാക്സിൻ ഡോസുകളും ഭാരത് ബയോടെകിൽനിന്ന് 55 ലക്ഷം ഡോസുകളുമാണ് വാങ്ങുന്നത്. ഇതിൽ 16.5 ലക്ഷം ഡോസ് ഭാരത് ബയോ ടെക് സർക്കാരിനു സൗജന്യമായി നൽകുമെന്നും ബാക്കി 38.5 ലക്ഷം ഡോസ് സർക്കാർ വില നൽകി സംഭരിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യയിൽ മറ്റു നാലു വാക്സിനുകൾക്കുകൂടി അംഗീകാരം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ട്. റഷ്യയുടെ സ്പുട്നിക് വി, ബയോളജിക്കൽ ഇ, ജനോവ, സിഡസ് കാഡില എന്നീ വാക്സിനുകളാണ് പരിഗണനയിലുള്ളത്.
അതിനിടെ, പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഓക്സ്ഫഡ് കോവിഷീൽഡ് വാക്സിൻ രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലെത്തി. ഇന്നലെ പുലർച്ചെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വാക്സിനുകളുമായുള്ള ആദ്യബാച്ച് ട്രക്കുകൾ പുറപ്പെട്ടു. വാഹനങ്ങൾക്കു മുന്നിൽ തേങ്ങയുടച്ച് പരന്പരാഗത രീതിയിലുള്ള പൂജകൾക്ക് ശേഷമാണ് രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് വാക്സിനുകളുമായുള്ള വാഹന ങ്ങൾ പുറപ്പെട്ടത്.
തൊട്ടുപിന്നാലെ വ്യോമയാന മേഖല മറ്റൊരു സുപ്രധാന ദൗത്യത്തിലേക്കു കടക്കുന്നു എന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ കുറിച്ചു. പൂനയിൽനിന്ന് സ്പൈസ് ജെറ്റ്, ഗോ എയർ വിമാനങ്ങളിൽ ആദ്യബാച്ച് ഡൽഹിയിലേക്കും ചെന്നൈയിലേക്കും പുറപ്പെട്ടു. ഡൽഹി, ചെന്നൈ, കോൽക്കത്ത, ഗുവാഹത്തി, ഷില്ലോംഗ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, പാറ്റ്ന, ബാംഗളുരു, ലഖ്നൗ, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് വാക്സിനുമായി പതിമൂന്ന് വിമാനങ്ങളാണ് പൂനെയിൽനിന്നു പറന്നുയർന്നത്.
ഡൽഹിയിൽ എത്തിയ വാക്സിൻ പ്രത്യേക ശീതീകരണ സംവിധാനം ഒരുക്കിയ ട്രക്കുകളിൽ ഡൽഹിയിലെ യും ഹരിയാനയിലെയും സർക്കാർ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗുജറാത്തിലെത്തിയ വാക്സിൻ പ്രത്യേക പൂജകൾ ചെയ്തശേഷമാണ് സംസ്ഥാന ഉപമുഖ്യമന്ത്രി നിതിൻ ഭായ് പട്ടേൽ സ്വീകരിച്ചത്. 2.76 ലക്ഷം ഡോസുകളാണ് ഗുജറാത്തിൽ എത്തിയത്. കർണാടകയിൽ 7.95 ലക്ഷം, തമിഴ്നാട് അഞ്ചു ലക്ഷം, ആസാം രണ്ടു ലക്ഷം എന്നിങ്ങനെയാണ് വാക്സിൻ ഡോസുകൾ എത്തിയത്.
വാക്സിൻ സ്വീകരിച്ചാലും ജാഗ്രത വേണം
12:21 AM Jan 13, 2021 | Deepika.com