ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു സുപ്രീംകോടതി താത്കാലികമായി സ്റ്റേ ചെയ്തെങ്കിലും ഇവ പിൻവലിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നു കർഷകർ. കർഷക സമരം തീർപ്പാക്കാൻ സുപ്രീംകോടതി രൂപവത്കരിച്ച കമ്മിറ്റിക്കു മുന്നിൽ ഹാജരാകില്ലെന്നും കർഷകർ വ്യക്തമാക്കി. ബില്ലുകൾ തിരിച്ചെടുക്കാതെ വീട്ടിലേക്കു മടങ്ങില്ലെന്നാണ് സുപ്രീംകോടതി വിധിക്കു പിന്നാലെ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ പറഞ്ഞത്.
കർഷകർ സുപ്രീംകോടതിയുമായല്ല, മറിച്ച് സർക്കാരുമായി ചർച്ച നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. കർഷകർ നേരിട്ട് കോടതിയിൽ എത്തുന്നില്ല. അതിനാൽ, ഇക്കാര്യത്തിൽ അഭിപ്രായമോ എതിർപ്പോ പറയുന്നില്ല. കോടതി രൂപവത്കരിച്ച കമ്മിറ്റിക്കു മുന്നിൽ ഹാജരാകില്ല. സുപ്രീംകോടതിക്കു ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് വ്യക്തമാണ്. വിവാദ കാർഷിക നിയമങ്ങളെ അനുകൂലിച്ചവരാണ് ഈ കമ്മിറ്റിയിൽ ഉള്ളതെന്നും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച കിസാൻ പരേഡുമായി മുന്നോട്ടു പോകുമെന്നും കർഷക നേതാക്കൾ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച കിസാൻ പരേഡ് രാജ്യവ്യാപകമായി നടത്തും. ഇതു സംബന്ധിച്ച് സർക്കാർ ഇന്നലെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമിച്ചതെന്നും കർഷകസംഘടനകൾ ആരോപിച്ചു. റിപ്പബ്ലിക് ദിനാചരണത്തെ ബാധിക്കും എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഏറ്റവും സമാധാനപരമായി ആയിരിക്കും തങ്ങളുടെ പ്രതിഷേധവും കിസാൻ പരേഡും. ഇത് സംബന്ധിച്ച് ജനുവരി 15ന് വ്യക്തമായ തീരുമാനമെടുക്കുമെന്നും കർഷകർ വ്യക്തമാക്കി.
കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടിയെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് സ്വാഗതം ചെയ്തെങ്കിലും പ്രതിഷേധം ഉപേക്ഷിക്കില്ലെന്നു വ്യക്തമാക്കി. സമരം തുടരുക തന്നെ ചെയ്യും. കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യം. മിനിമം താങ്ങു വില ഉറപ്പു നൽകുന്ന നിയമം കൊണ്ടുവരണമെന്നും ടികായത് ആവശ്യപ്പെട്ടു. സുപ്രീംകോടതി രൂപീകരിച്ച് കമ്മിറ്റിക്കു മുന്നിൽ ഹാജരാകില്ലെന്നും രാകേഷ് ടികായത് വ്യക്തമാക്കി.
സമിതിയിൽ ഉൾപ്പെട്ട എല്ലാവരും വിവാദ കാർഷിക നിയമങ്ങളെ പിൻതുണച്ചവരും പ്രശംസിച്ചവരുമാണ്. അവർ സർക്കാരിന് അനുകൂലമായേ റിപ്പോർട്ട് നൽകൂ. കമ്മിറ്റി അംഗമായ ഭൂപീന്ദർ സിംഗ് മൻ കഴിഞ്ഞ 25 വർഷമായി മൾട്ടിനാഷണൽ കന്പനികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആളാണ്. മറ്റൊരു അംഗമായ അശോക് ഗുലാത്തി കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ പ്രശംസിച്ച വ്യക്തിയാണ്. ഈ കമ്മിറ്റി കർഷകർക്ക് അനുകൂലമായ ഒരു റിപ്പോർട്ട് തയാറാക്കുമെന്നു വിശ്വസിക്കാനാകില്ലെന്നും രാകേഷ് ടികായത് ചൂ ണ്ടിക്കാട്ടി.
കാർഷിക നിയമങ്ങളെ എന്തുകൊണ്ട് എതിർക്കുന്നു എന്ന കാര്യം പല ഘട്ടങ്ങളിലും നടന്ന ചർച്ചകളിൽ കർഷകർ സർക്കാരിനോട് വിശദമാക്കിയിട്ടുള്ളതാണ്. എന്നാൽ, ഇക്കാര്യങ്ങൾ എല്ലാംതന്നെ സർക്കാർ ജനങ്ങളിൽനിന്നും കോടതിയിൽനിന്നും മറച്ചു വയ്ക്കുകയാണെന്നും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. നിയമങ്ങൾ നടപ്പായാൽ കാർഷികവൃത്തിതന്നെ കോർപറേറ്റ് നിയന്ത്രണത്തിലാകും. കൃഷിക്കുള്ള ചെലവ് വർധിക്കും. കർഷകർ കൂടുതൽ കടക്കെണിയിലാകും. സർക്കാർ സംഭരണം കുറയുന്നതോടെ കുറഞ്ഞ വിലയ്ക്ക് വിളകൾ വിൽക്കേണ്ടിവരും. പൊതു വിതരണ സന്പ്രദായം കാലക്രമേണ നിൽക്കുന്നതോടെ ഭക്ഷ്യോത്പന്നങ്ങളുടെ വില കുതിച്ചു കയറും. കർഷക ആത്മഹത്യകളും പട്ടിണി മരണങ്ങളും പെരുകുമെന്നും കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വിശദീകരിച്ചു.
കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിച്ചതിനോട് സിപിഎമ്മും വിയോജിച്ചു. നിയമങ്ങൾ നടപ്പാക്കുന്നതു സ്റ്റേ ചെയ്തത് ശരിയായ ചുവടുവയ് പ്പാണ്. എന്നാൽ, വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തു പിൻവലിക്കുകയാണു വേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കാർഷികരംഗത്ത് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണങ്ങൾക്കായി കർഷകർ അടക്കം എല്ലാവരുമായി ചർച്ച നടത്തണം. തുടർന്ന് നിർദേശങ്ങൾ പാർലമെന്റിന്റെ പരിഗണനയ്ക്കു കൊണ്ടുവരികയാണു വേണ്ടതെന്നും യെച്ചൂരി പ്രതികരിച്ചു.
കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ഹരിയാനയിൽ ബിജെപിയുമായുള്ള സഖ്യത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി സഖ്യകക്ഷിയായ ജെജെപി എംഎൽഎമാർ രംഗത്തെത്തി.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗത്താലയും ഇന്നലെ ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.
സെബി മാത്യു
സമരത്തിൽനിന്നു പിന്നോട്ടില്ല; നിലപാടിലുറച്ച് കർഷകർ
01:19 AM Jan 13, 2021 | Deepika.com