ന്യൂഡൽഹി: ഒട്ടുമിക്ക സംസ്ഥാനങ്ങളും വ്യാപകമായി എതിർക്കുന്ന കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്നു കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി. നിയമങ്ങൾ നടപ്പാക്കുന്നതു നിർത്തിവച്ചില്ലെങ്കിൽ തങ്ങൾ അതു നിർത്തിവയ്ക്കുമെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കർഷകസമരം പരിഹരിക്കുന്നതിനു സർക്കാർ നടത്തുന്ന ഇടപെടലുകളിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീംകോടതി, വേണ്ടത്ര കൂടിയാലോചനകളും ചർച്ചകളും ഇല്ലാതെയാണു നിയമങ്ങൾ കൊണ്ടുവന്നതെന്നു ചൂണ്ടിക്കാട്ടി. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ ആരാണ് ഉത്തരവാദികളെന്നു ചോദിച്ച സുപ്രീം കോടതി, ഇക്കാര്യത്തിൽ എന്തെങ്കിലും മുറിവുണ്ടാക്കാനോ കൈകളിൽ രക്തം പുരളാനോ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങൾക്കെതിരേയുള്ള ഹർജികൾ പരിഗണിക്കവേയാണ്, ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിച്ചത്. കർഷകസമരം പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുകയാണെന്നു സർക്കാർ ആവർത്തിക്കുന്പോഴും എന്തു ചർച്ചയാണു നടത്തുന്നതെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ ചോദ്യം. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല. നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന കോടതിയുടെ നിലപാട് ആവർത്തിച്ച ചീഫ് ജസ്റ്റീസ്, അവരുടെ റിപ്പോർട്ട് വരുന്നതു വരെ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നും ഇല്ലെങ്കിൽ ഉത്തരവ് വഴി അതു തങ്ങൾക്ക് അതു ചെയ്യേണ്ടി വരുമെന്നും മുന്നിറിയിപ്പു നൽകി.
സർക്കാരും കർഷകരും അവരുടെ നിലപാടുകളിൽനിന്നു മാറുന്നില്ല. ഇതു ചോര വീഴുന്ന കളിയാണ്. സ്ഥിതി വഷളായി ക്കൊണ്ടിരിക്കുന്നു. ആളുകൾ ആത്മഹത്യ ചെയ്യുന്നു. തണുപ്പിൽ മരിച്ചുവീഴുന്നു. പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ കോടതി ആഗ്രഹിക്കുന്നതുകൊണ്ടാണു നിയമം മരവിപ്പിച്ചുകൂടേയെന്നു ചോദിച്ചത്. പകരം, നിങ്ങൾ സമയം ചോദിച്ചുകൊണ്ടേയിരിക്കുന്നു. കുറച്ചെങ്കിലും ഉത്തരവാദിത്വ ബോധമുണ്ടെങ്കിൽ നിയമങ്ങൾ നടപ്പാക്കുന്നത് തത്കാലം തടയുമെന്നു പറയുകയാണു വേണ്ടത്.
തിടുക്കത്തിൽ കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കരുതെന്നും 15നു നടക്കുന്ന ചർച്ചയിൽ എന്തെങ്കിലും ഫലമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറിയിച്ചത് കോടതിയെ ഒന്നുകൂടി ചൊടിപ്പിച്ചു. ""തിടുക്കത്തെക്കുറിച്ച് ക്ലാസ് എടുക്കരുത്. നിങ്ങൾക്കു നീണ്ട സമയം തന്നുകഴിഞ്ഞു. എപ്പോൾ ഉത്തരവിറക്കണമെന്നു ഞങ്ങൾ തീരുമാനിക്കും’’- ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് പ്രതികരിച്ചു.
നിയമങ്ങൾ സ്റ്റേ ചെയ്യാൻ കോടതിക്കു കഴിയില്ലെന്നും നിയമങ്ങൾ ഭരണഘടനാ വിരുദ്ധമല്ലെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ വാദം. പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന സന്ദർഭങ്ങൾ ഇതിലില്ലെന്നും എജി പറഞ്ഞു. എന്നാൽ, ഇവയൊന്നുമില്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ നിയമങ്ങൾ സ്റ്റേ ചെയ്ത ചരിത്രമുണ്ടെന്നു പറഞ്ഞ കോടതി, നിയമങ്ങൾ സ്റ്റേ ചെയ്തില്ലെങ്കിലും അതു നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാനാകുമെന്നും മറുപടി നൽകി.
നിയമം സ്റ്റേ ചെയ്യുകയാണെങ്കിൽ സമരം അവസാനിപ്പിക്കാൻ ഉത്തരവിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. സമാധാനപരമായി നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഉത്തരവിടാനാവില്ലെന്നും കോടതി അറിയിച്ചു.
ജിജി ലൂക്കോസ്
കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് സുപ്രീംകോടതി ; കാർഷിക നിയമങ്ങൾ നടപ്പാക്കരുത്
12:44 AM Jan 12, 2021 | Deepika.com