ന്യൂഡൽഹി: ഓക്സ്ഫഡ് വാക്സിൻ കോവിഷീൽഡ് വാങ്ങുന്നതിന് കേന്ദ്രസർക്കാർ ഓർഡർ നൽകിയതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണു കന്പനിക്ക് കേന്ദ്രസർക്കാരിന്റെ ഓർഡർ ലഭിച്ചത്. ഒരു ഡോസിന് 200 രൂപ എന്ന നിരക്കിലാണ് സർക്കാർ മരുന്നു വാങ്ങുന്നത്. ജിഎസ്ടി ഉൾപ്പടെ 210 രൂപയാകും. സ്വകാര്യ വിപണിയിൽ ഇതിന് വില ഒരു ഡോസിന് ആയിരം രൂപയാകുമെന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അഡാർ പൂനാവാല പറഞ്ഞു.
ഓർഡർ കിട്ടിയതോടെ വാക്സിൻ വിതരണം കന്പനി ഇന്നലെത്തന്നെ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 1.1 കോടി ഡോസ് ആണു സർക്കാർ സംഭരിക്കുന്നത്. അടുത്ത ആഴ്ചകളിൽ സംഭരണശേഷി വർധിപ്പിക്കും. പൂന ആസ്ഥാനമായുള്ള ശീതീകരണ ശൃംഖല കൂൾ-ലെസ് കോൾഡ് ചെയിൻ ലിമിറ്റഡുമായി സഹകരിച്ചാണ് സിറം ഇന്റസ്റ്റിറ്റ്യൂട്ട് സർക്കാർ സംഭരണ കേന്ദ്രങ്ങളിൽ മരുന്ന് എത്തിക്കുന്നത്. ഇന്നലെ എയർ കണ്ടീഷൻ ചെയ്ത ആറു ട്രക്കുകളിലായി വാക്സിൻ പൂനയിൽ നിന്ന് പുറപ്പെട്ടു.
ഇതിനിടെ, കോവിഡ് വാക്സിൻ വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ മൂന്നു കോടി മുൻനിര പ്രവർത്തകർക്കു മരുന്ന് വിതരണം ചെയ്യാനുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ചു ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ വെർച്വൽ യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി ലഭിച്ച രണ്ടു വാക്സിനുകളും മറ്റു വിദേശ വാക്സിനുകളേക്കാൾ ഫലപ്രദമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനേഷൻ വിതരണത്തിൽ രാഷ്ട്രീയക്കാർ നുഴഞ്ഞുകയറരുതെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു. അവരവരുടെ ഊഴം വരുന്നതു വരെ കാത്തിരിക്കണം. അൻപത് വയസിനു മുകളിലുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും ഉൾപ്പെടെ 30 കോടി ആളുകൾക്ക് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ ലഭ്യമാക്കുമെന്നും മോദി വ്യക്തമാക്കി. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ വിതരണം ജനുവരി 16നു തന്നെ ആരംഭിക്കുമെന്നും മോദി വ്യക്തമാക്കി.
സെബി മാത്യു
കോവിഷീൽഡിന് ഓർഡറായി; വിതരണം തുടങ്ങി
12:44 AM Jan 12, 2021 | Deepika.com