ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ ട്രാക്ടർ റാലി നടത്തുമെന്നു പ്രഖ്യാപിച്ചത് ദേശീയ പ്രാധാന്യമുള്ള ദിനം അട്ടിമറിക്കാനാണെന്ന് അറ്റോർണി ജനറൽ വേണുഗോപാൽ സുപ്രീം കോടതിയിൽ വാദിച്ചു.
എന്നാൽ, തങ്ങൾ അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു മറുപടി നൽകിയ കർഷക സംഘടനകളുടെ അഭിഭാഷകൻ ദുഷ്യന്ത് ദവെ, നാലു ട്രാക്ടറുകൾ ഡൽഹിയിലേക്കു വന്നാൽ റിപ്പബ്ലിക് ദിനാഘോഷം ഇല്ലാതായി പോകുമോയെന്നും ചോദിച്ചു. വിവാദ കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
സമരം ചെയ്യുന്ന കർഷകരെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും കോടതിയുടെ മുന്നിലുണ്ട്. ഇവ പരിഗണിച്ച കോടതി, പ്രശ്നം പരിഹരിക്കുന്നതിനായി ഇരുകൂട്ടരെയും ഉൾപ്പെടുത്തിയുള്ള ഒരു സമിതിക്ക് രൂപം നൽകാമെന്ന നിർദേശം മുന്നോട്ടു വച്ചിരുന്നു. എന്നാൽ, സമരക്കാരുമായി ചർച്ച തുടരുകയാണെന്ന നിലപാടാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. ഇതിനുശേഷം നടത്തിയ ചർച്ചകളിലും ഒരു പരിഹാരനിർദേശവും ഉയർന്നിരുന്നില്ല. ജനുവരി നാലിന് എട്ടാംവട്ട ചർച്ചകൾ നടത്തിയെങ്കിലും നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു കർഷകസംഘടനകൾ വ്യക്തമാക്കിയിരുന്നു.
കർഷകരുടെ ട്രാക്ടർ റാലി: എജിക്ക് ആശങ്ക
12:44 AM Jan 12, 2021 | Deepika.com