ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയറിൽ ഹിന്ദുമഹാസഭയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ സ്റ്റഡി സെന്റർ. നാഥുറാം ഗോഡ്സെ ഗ്യാൻശാല എന്നാണു പേര്.
ഇന്ത്യ വിഭജിക്കപ്പെടാനിടയായ സാഹചര്യം, അതുമായി ബന്ധപ്പെട്ട വസ്തുതകൾ, ചരിത്രപുരുഷന്മാരായ മഹാറാണാ പ്രതാപ്, ഛത്രപതി ശിവജി മഹാരാജ്, ഗുരു ഗോബിന്ദ് സിംഗ് തുടങ്ങിയവരെക്കുറിച്ച് യുവജനങ്ങളെ പഠിപ്പിക്കുന്നതിനാണ് സ്റ്റഡി സെന്റർ ആരംഭിക്കുന്നതെന്ന് ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീർ ഭരദ്വാജ് പറഞ്ഞു.
1947 ൽ കോണ്‍ഗ്രസാണ് ഇന്ത്യാ വിഭജനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഹിന്ദു മഹാസഭാ നേതാവ് ആരോപിച്ചു. നെഹ്റുവിനും മുഹമ്മദാലി ജിന്നയ്ക്കും പ്രധാനമന്ത്രിമാരാകുന്നതിനുവേണ്ടിയാണ് ഇന്ത്യയെ വിഭജിച്ചത്. ഹിന്ദു മഹാസഭ ഈ നീക്കത്തെ എതിർത്തിരുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഒട്ടേറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും ഹിന്ദു മഹാസഭാ നേതാവ് പറഞ്ഞു.
ഗ്വാളിയറിൽ ഗോഡ്സെയുടെ പേരിൽ സ്റ്റഡി സെന്റർ
12:44 AM Jan 12, 2021 | Deepika.com