ന്യൂഡൽഹി: 2021ലെ റിപ്പബ്ലിക് പരേഡിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മുഖ്യാതിഥിയാകും. കൊറോണ വൈറസിനെതിരേ ഫൈസർ കന്പനിയുടെ വാക്സിൻ അടുത്തയാഴ്ച മുതൽ ബ്രിട്ടനിലെ ജനങ്ങൾക്കു ലഭ്യമാക്കാൻ ബ്രിട്ടീഷ് റെഗുലേറ്ററി അഥോറിറ്റി ഇന്നലെ തീരുമാനിച്ചതിനു പിന്നാലെയാണു ബോറിസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച വാർത്ത പുറത്തു വന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ, പതിവുളള വിപുലമായ റിപ്പബ്ലിക് ദിന പരേഡ് പകുതിയായി വെട്ടിച്ചുരുക്കും. സൈനിക പരേഡിലും സംസ്ഥാനങ്ങളുടെ ടാബ്ലോകളിലും കാണികളുടെ എണ്ണത്തിലും കുറവു വരും. സ്കൂൾ കുട്ടികൾ അവതരിപ്പിക്കാറുള്ള കലാപരിപാടികളും ഉപേക്ഷിക്കാനാണു നിർദേശം.
സാമൂഹിക അകലവും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതിനാൽ കർശനമായ നിയന്ത്രണങ്ങളോടെയാകും ജനുവരി 26-ലെ പരേഡ് നടത്തുക. ചൈന, പാക്കിസ്ഥാൻ സംഘർഷങ്ങളും ഭീകരാക്രമണ ഭീഷണികളും കണക്കിലെടുത്ത് അതീവ കർശന സുരക്ഷ ഏർപ്പെടുത്തും. കോവിഡ് മൂലം പതിവുപോലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ റദ്ദാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും വെട്ടിച്ചുരുക്കി ആഘോഷം നടത്താനായിരുന്നു പ്രധാനമന്ത്രി മോദിയുടെ തീരുമാനം.
കഴിഞ്ഞ മാസം 27നാണ് ബോറിസിനെ മോദി ടെലിഫോണിൽ വിളിച്ച് മുഖ്യാതിഥിയാകാൻ ക്ഷണിച്ചത്. അടുത്ത വർഷം ലണ്ടനിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ബോറിസ് ജോണ്‍സണും ക്ഷണിച്ചു. 1993ൽ ജോണ്‍ മേജറാണ് ഇതിനു മുന്‍പ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി.
ബ്രിട്ടീഷ് പ്രധാനമന്ത്രി വൈകാതെ ഇന്ത്യ സന്ദർശിക്കുമെന്നു ഡൽഹിയിലെ ബ്രിട്ടീഷ് ആക്ടിംഗ് ഹൈക്കമ്മീഷണർ ജാൻ തോംപ്സണ് പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ ബോറിസ് ജോണ്‍സണു താത്പര്യമുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഈ മാസം എത്തുമെന്നും അവർ വ്യക്തമാക്കി.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കോവിഡിനെതിരായ പോരാട്ടം തുടങ്ങി എല്ലാ മേഖലകളിലും പരസ്പരം സഹകരണം കൂടുതൾ ശക്തമാക്കാൻ ബോറിസ് ജോണ്‍സണും താനുമായി നടത്തിയ ചർച്ചയിൽ യോജിച്ചതായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ- ബ്രിട്ടണ് സ്വതന്ത്ര വ്യാപാര കരാറിന് മുൻകൈയെടുക്കുമെന്നു ബ്രിട്ടണും വ്യക്തമാക്കി. ബ്രെക്സിറ്റിനും അമേരിക്കയിൽ ജോ ബൈഡൻ പ്രസിഡന്റായ ശേഷവും ഉള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിന് പ്രാധ്യാന്യമേറെയാണ്.
ജോർജ് കള്ളിവയലിൽ
റിപ്പബ്ലിക് ദിനാഘോഷത്തിന് ബോറിസ് ജോണ്സണ് എത്തും
11:41 PM Dec 02, 2020 | Deepika.com