ന്യൂഡൽഹി: പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് മുഖേന വോട്ട് ചെയ്യാൻ അവസരമൊരുക്കാമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളം ഉൾപ്പെടെ അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇതു പരീക്ഷണാടിസ്ഥാനത്തിൽ നടത്താൻ തയാറാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. ഇതിനു സാങ്കേതികമായും ഭരണപരമായും തയാറെടുത്തിട്ടുണ്ടെന്നു വ്യക്തമാക്കിയ കമ്മീഷൻ, ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള മാർഗരേഖയും നിയമ മന്ത്രാലയത്തിനു കൈമാറി.
ഇലക്ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) എന്ന പേരിലുള്ള പുതിയ സംവിധാന പ്രകാരം പ്രവാസി വോട്ടിനായി അപേക്ഷിക്കുന്ന വ്യക്തിക്ക് പോസ്റ്റൽ ബാലറ്റ് ഇലക്ട്രോണിക് രീതിയിൽ പോസ്റ്റൽ ബാലറ്റ് എത്തിക്കുകയും ഓർഡിനറി തപാൽ മുഖേനെ തിരിച്ചയയ്ക്കുന്ന രീതിയിലാണ് ക്രമീകരിക്കുക. ഇതിനായി തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരേണ്ടി വരും.
വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യാക്കാരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. തുടർന്ന് റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പർ ഇ-മെയിലിലൂടെ വോട്ടർക്ക് കൈമാറും. ബാലറ്റ് പേപ്പറിന്റെ പ്രിന്റൗട്ടെടുത്ത് ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസിക്കാരുടെ സാക്ഷ്യപത്രത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ തിരിച്ചയയ്ക്കണം. ഇത് ഓർഡിനറി തപാൽ മുഖേന ചെയ്യണമെന്നാണ് നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നതെങ്കിലും എംബസികളിൽ ഇവ സ്വീകരിക്കുന്നതിനു സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമോയെന്നു വ്യക്തമല്ല.
പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ ചുമതലയായിരിക്കും. നിലവിൽ പോസ്റ്റൽ വോട്ടവകാശം ഉള്ളത് സർക്കാർ സർവീസിലുള്ളവർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കുമാണ്. ഇത് പ്രവാസി ഇന്ത്യാക്കാർക്കു കൂടി ബാധകമാക്കുന്നതിനായാണ് 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരേണ്ടി വരിക. പ്രവാസി വോട്ടവകാശം യാഥാർഥ്യമാക്കുന്നതിനുള്ള ബിൽ 2018ൽ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പാസാക്കാനായിട്ടില്ല.
പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട്
12:54 AM Dec 02, 2020 | Deepika.com