ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ സഖ്യം വിടുമെന്ന താക്കീതുമായി രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി. ലോക്സഭാ എംപിയും പാർട്ടി നേതാവുമായ ഹനുമൻ ബേനിവാളാണു മുന്നറിയിപ്പ് നല്കിയത്. ഇതിനിടെ, ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകൾ ഒന്നടങ്കം കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. ഖാപ്പ് പ്രതിനിധികൾ ഇന്ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് ഹരിയാന ഖാപ്പ് അധ്യക്ഷനും ദാദ്രിയിൽ (ഭിവാനി) നിന്നുള്ള ബിജെപി എംൽഎയുമായ സോംബീർ സാംഗ്വാൻ പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ സർവീസ് നടത്തില്ലെന്ന് തലസ്ഥാനത്തെ പത്തിലധികം ഓട്ടോ, ടാക്സി യൂണിയനുകൾ താക്കീത് നൽകി.
ഉപാധികളോടെ ചർച്ച നടത്താമെന്ന കേന്ദ്രസർക്കാരിന്റെ ക്ഷണം തങ്ങൾ തള്ളിയതായി കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. കർഷകർക്കായി അകത്തുനിന്നും പുറത്തുനിന്നും ശബ്ദമുയർന്നതോടെ ഏതു വിധേനയും പരിഹാരം കണ്ടെത്താനുള്ള പരക്കംപാച്ചിലിലായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർഷകസമരം കൊടുന്പിരികൊണ്ടിരിക്കെ, കാർഷിക ബില്ലുകളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിൽ പരക്കേ അമർഷമുണ്ട്. ചരിത്രപരമായ കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിപണി നിർദേശം പരന്പരാഗത വിപണികളെയും താങ്ങുവിലയെയും ഇല്ലാതാക്കില്ലെന്നും മോദി വാരാണ സിയിൽ പറഞ്ഞു.
മിനിമം താങ്ങുവില സംബന്ധിച്ചു പ്രചരിക്കുന്ന തെറ്റിദ്ധാരണകളിൽ വീഴരുതെന്ന അഭ്യർഥനയുമായി കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദും പ്രകാശ് ജാവഡേക്കറും ഇന്നലെ രംഗത്തെത്തി.
കർഷകവിഷയത്തിൽ എൻഡിഎ സഖ്യം വിടാതിരിക്കാൻ മൂന്ന് ഉപാധികളാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി മുന്നോട്ടു വച്ചിരിക്കുന്നത്. സർക്കാർ ഉടൻ കർഷകരുമായി ചർച്ച നടത്തുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് ഉടനടി നടപ്പാക്കുക, മൂന്ന് കാർഷിക ബില്ലുകളും അടിയന്തരമായി റദ്ദാക്കുക എന്നിവയാണ് പാർട്ടി മുന്നോട്ടുവച്ച ആവശ്യങ്ങൾ. വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിച്ച് നേരത്തെ ശിരോമണി അകാലിദൾ മുന്നണി വിട്ടിരുന്നു.
കർഷക സമരം ഏതു രീതിയിലും ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാരിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. നിരുപാധിക ചർച്ചയ്ക്ക് സർക്കാർ തയാറാണെന്ന വിവരമാണ് ബിജെപി കേന്ദ്രങ്ങളിൽനിന്ന്, കർഷകസംഘടനാ നേതാക്കളിൽ ചിലർക്കു ലഭിച്ച വിവരം. തലസ്ഥാനം സ്തംഭിപ്പിക്കുമെന്നു കർഷകർ താക്കീതു നൽകിയതോടെയാണ് അമിത്ഷാ തിരക്കിട്ട് കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിയാലോചന നടത്തിയത്. ഡൽഹിയിലേക്കുള്ള അതിർത്തികളടച്ചു സമരം ചെയ്യുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്.
സെബി മാത്യു
കർഷക സമരം: കേന്ദ്രം വെട്ടിൽ; പ്രശ്നപരിഹാരത്തിന് അമിത് ഷായുടെ പരക്കംപാച്ചിൽ
12:30 AM Dec 01, 2020 | Deepika.com