ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്ന് അറിയിച്ച സംഘടനകൾ, ഉപാധികൾ വച്ചുള്ള ചർച്ചയ്ക്കു തയാറല്ലെന്നും വ്യക്തമാക്കി. ചർച്ച വേണമെങ്കിൽ സമരസ്ഥലത്തേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.
വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിനു പിന്നാലെയാണു കർഷക സംഘടനകൾ നിലപാട് കടുപ്പിച്ചത്. ഡൽഹി അതിർത്തിയിൽ തന്നെ പ്രക്ഷോഭം ശക്തമാക്കാനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
ഡൽഹി അതിർത്തി പ്രദേശങ്ങളിൽ തന്നെ പ്രതിഷേധിക്കുന്ന കർഷകരുടെ എണ്ണത്തിൽ വലിയ വർധനയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണു കൂടുതലും. അതിർത്തികളിലെ മിക്ക ദേശീയപാതകളും പ്രക്ഷോഭകാരികൾ കൈയടക്കി.
ജന്തർ മന്തറിലോ രാംലീല മൈതാനത്തോ സമരം ചെയ്യാൻ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരത്തെ അടിച്ചമർത്താനാണ് സർക്കാരിന്റെ നീക്കമെങ്കിൽ ഡൽഹി നാലു ഭാഗത്തുനിന്നും വളഞ്ഞ് സമരം ചെയ്യുമെന്നും പ്രക്ഷോഭകാരികൾ അറിയിച്ചിട്ടുണ്ട്.
ഉപാധികളോടെ ചർച്ചയാകാമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നൽകിയ കത്ത് അംഗീകരിക്കാനാവില്ലെന്ന് ഇന്നലെ 31 കർഷക സംഘടനകൾ യോഗം ചേർന്നതിനുശേഷം വ്യക്തമാക്കി. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു തങ്ങൾ ഉയർത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിൽ പെടുന്നതല്ല. അതിനാൽ ആഭ്യന്തര മന്ത്രാലയത്തിന് ഇക്കാര്യത്തിൽ ചർച്ച നടത്താനാകില്ലെന്നും ക്രാന്തികാരി കിസാൻ യൂണിയൻ പഞ്ചാബ് മേധാവി ദർശൻ പാൽ പറഞ്ഞു.
ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്കു സമരവേദി മാറ്റിയാൽ പ്രശ്നങ്ങളിൽ ചർച്ച നടത്താമെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപാധി മുന്നോട്ടുവച്ചത്. ഇക്കാര്യം ആദ്യമേ തന്നെ തള്ളിയ കർഷക സംഘടനകൾ ഇന്നലെ യോഗം ചേർന്നതിനു ശേഷം ഉപാധികളിൽ ചർച്ച നടത്താനില്ലെന്ന് അറിയിക്കുകയായിരുന്നു. തങ്ങളുടെ ഒരു ആവശ്യവും കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ല. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതിനു പുറമേ വൈദ്യുതി ബില്ലിന്റെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ടെന്നു കർഷക സംഘടനാ നേതാവ് റുൽദു സിംഗ് പറഞ്ഞു.
കർഷക സംഘടനകളുമായി ഡിസംബർ മൂന്നിനു ചർച്ച നടത്താമെന്നാണ് അമിത് ഷാ അറിയിച്ചിരുന്നത്. അതിനു മുന്പ് ചർച്ച നടക്കണമെങ്കിൽ സർക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്കു പ്രതിഷേധക്കാർ മാറണം. സമരം നടത്തുന്നതിനുള്ള എല്ലാ സഹായവും പോലീസ് ചെയ്തുതരും. ഇങ്ങനെ ചെയ്താൽ തൊട്ടടുത്ത ദിവസം തന്നെ ചർച്ച നടത്താമെന്നും അമിത് ഷാ അറിയിച്ചിരുന്നു.
ജിജി ലൂക്കോസ്