ലക്നോ: നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം ഉത്തർപ്രദേശ് സർക്കാർ ആദ്യ കേസ് രജിസ്റ്റർചെയ്തു. ബറേലി ജില്ലയിലെ ഷരീഫ് നഗർ സ്വദേശി ടിക്കാറാം നൽകിയ പരാതിയിൽ ഉവൈസ് അഹമ്മദ് എന്ന ഇരുപത്തിരണ്ടുകാരനെതിരേയാണ് കേസ് എന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അവിനേഷ് അശ്വതി പറഞ്ഞു. ഇരുപതുകാരിയായ മകളുടെ വിവാഹബന്ധം വേർപെടുത്തി തനിക്കൊപ്പം അയയ്ക്കണമെന്നാവശ്യപ്പെട്ട് ഉവൈസ് അഹമ്മദ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ടിക്കാറാം ആരോപിക്കുന്നത്. തന്റെ വീട്ടിൽ വന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിനൊപ്പം പുതുതായി കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമപ്രകാരവുമാണു കേസ്. പ്രതിയെ പിടികൂടാനായി നാല് പോലീസ് സംഘത്തെ നിയോഗിച്ചതായി സീനിയർ എസ്.പി. രോഹിത് സിംഗ് സജ്വാൻ പറഞ്ഞു.ടിക്കാറാമിന്റെ മകളും ആരോപണവിധേയനായ യുവാവും പന്ത്രണ്ടാംക്ലാസിൽ ഒരുമിച്ചുപഠിച്ചിരുന്നു. മൂന്നുവർഷം മുന്പാണ് പെൺകുട്ടിയെ മതംമാറ്റാൻ ഉവൈസ് ശ്രമമാരംഭിച്ചത്. വിവാഹത്തിനു നിർബന്ധിക്കുകയും ചെയ്തു. ആവശ്യം നിരാകരിച്ചതോടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നു ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ടിക്കാറാം പറയുന്നു.
കഴിഞ്ഞ ജൂണിൽ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം നടന്നു. എന്നാൽ ഉവൈസിന്റെ ശല്യം അവസാനിച്ചില്ല. ശനിയാഴ്ച ടിക്കാറാമിന്റെ വീട്ടിലെത്തിയ ഉവൈസ് പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ നിന്ന് തിരികെക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. മതംമാറി തനിക്കൊപ്പം വരാൻ പെൺകുട്ടി തയാറാണെന്നും യുവാവ് അവകാശപ്പെട്ടു. ഇതേത്തുടർന്നാണ് ടിക്കാറാം പോലീസിൽ പരാതി നൽകിയത്.
നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ഓർഡിനൻസിന് ശനിയാഴ്ചയാണു യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ അനുമതി നൽകിയത്.
മതപരിവർത്തന നിരോധന നിയമം: യുപിയിൽ ആദ്യ കേസ്
12:42 AM Nov 30, 2020 | Deepika.com