ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാനായി ഉത്തര്‍പ്രദേശില്‍ കൊണ്ടുവന്ന മതപരിവര്‍ത്തനത്തിനെതിരേയുള്ള പുതിയ ഓര്‍ഡിനന്‍സിനെ സമാജ്വാദി പാര്‍ട്ടി എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം രൂക്ഷമായി നില്‍ക്കുമ്പോഴാണ് അതൊന്നും പരിഹരിക്കാതെ, സമൂഹത്തില്‍ മതപരമായ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്താനായി യുപിയിലെ ബിജെപി സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഓര്‍ഡിനന്‍സിനു പകരമായുള്ള ബിൽ നിയമസഭയില്‍ ചര്‍ച്ചയ്ക്കെത്തുമ്പോള്‍ ശക്തമായി എതിര്‍ക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് വ്യക്തമാക്കി. യുപി മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഇന്നലെ അനുമതി നല്കി. വിവാഹത്തിനെന്ന പേരില്‍ സത്യസന്ധമല്ലാതെയോ, നിര്‍ബന്ധമായോ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നവര്ക്കു പത്തു വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കുന്നതാണു നിര്‍ദിഷ്ട ലൗ ജിഹാദ് വിരുദ്ധ നിയമം.വലിയ തകര്‍ച്ചയിലായ കര്‍ഷകര്‍ രാജ്യമാകെ പ്രതിഷേധത്തിലാണ്.
കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില ഉറപ്പാക്കാന്‍ പോലും സര്‍ക്കാരിനു കഴിയുന്നില്ല. കര്‍ഷകരുടെ ക്ഷേമം നിയമപരമായി ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. കര്‍ഷകരെ സഹായിക്കേണ്ട സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരേ അതിക്രമങ്ങള്‍ നടത്തുകയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവരാണു കര്‍ഷകരെ ദ്രോഹിക്കുന്നത് -അഖിലേഷ് പറഞ്ഞു.
ബിജെപി ഭരണത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൂടുകയാണ്. ഇതെല്ലാം മറയ്ക്കാനായി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചമയ്ക്കുകയാണെന്നും എസ്പി നേതാവ് ആരോപിച്ചു.
ജോര്‍ജ് കള്ളിവയലില്‍
ലൗ ജിഹാദ് ഓര്‍ഡിനന്‍സിനെ എതിര്‍ക്കും: അഖിലേഷ് യാദവ്
12:18 AM Nov 29, 2020 | Deepika.com