ന്യൂഡൽഹി: ജനക്കൂട്ടം നിയന്ത്രിക്കുന്നതിനു കർശന നടപടിയുണ്ടാകണമെന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. അണ്‍ലോക്ക് ആറ് ഡിസംബർ 31 വരെ നീട്ടുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം കർശനമായി പാലിക്കണമെന്നു നിർദേശിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നു പറയുന്ന മാർഗനിർദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകൾക്കു പുറത്ത് ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ പാടില്ലെന്നും പറയുന്നു.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്നതു കണക്കിലെടുത്ത് രാത്രി കർഫ്യു ഏർപ്പെടുത്തുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, ഈ നിയന്ത്രണങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ ഉള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസപ്പെടുത്തരുത്. കോവിഡിനെ പൂർണമായി മറികടക്കാൻ ജാഗ്രത പാലിക്കണം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണം. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ജില്ലാ, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നു മാർഗരേഖയിൽ പറയുന്നു.
കണ്ടെയ്ൻമെന്റ് സോണുകളിൽ അത്യാവശ്യ പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കാവൂ. ഓഫീസുകളിൽ അടക്കം സാമൂഹിക അകലം ഉറപ്പാക്കണം. പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിൽ ഓഫീസ് സമയക്രമീകരണം അടക്കമുള്ളവ ഏർപ്പെടുത്തണം. കോവിഡ് രോഗികളെ വേഗത്തിൽ ഐസൊലേഷനിലാക്കുകയും ചികിത്സ ഉറപ്പാക്കുകയും വേണം. സന്പർക്ക പട്ടിക കൃത്യമായി വേഗത്തിൽ കണ്ടെത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ചികിത്സാ ആവശ്യത്തിനോ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനോ അല്ലാതെയുള്ള ആളുകൾ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
ജനക്കൂട്ടം നിയന്ത്രിക്കാൻ കർശന നടപടി വേണമെന്നു കേന്ദ്രം
02:29 AM Nov 27, 2020 | Deepika.com