മുംബൈ: ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയും സിപ്പർ കപ്പും ശൈത്യകാല വസ്ത്രങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാ. സ്റ്റാൻ സ്വാമി സമർപ്പിച്ച ഹർജിയിൽ തലോജ ജയിൽ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹർജി ഡിസംബർ നാലിലേക്കു മാറ്റി. പാർക്കിൻസൺസ് രോഗിയെന്ന നിലയിലാണ് അദ്ദേഹം സ്ട്രോയും സിപ്പർ കപ്പും ആവശ്യപ്പെട്ടത്. ഫാ. സ്റ്റാൻ സ്വാമിയുടെ ഹർജിയിൽ മൂന്നാഴ്ചയ്ക്കുശേഷമാണ് എൻഐഎ മറുപടി നൽകിയത്.
എൻഐഎഅറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത സ്ട്രോയും സിപ്പർ കപ്പും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഫാ. സ്റ്റാൻ സ്വാമി പുനെ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അവ എടുത്തിട്ടില്ലെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. ഇതോടെ ഫാ. സ്റ്റാൻ സ്വാമിയുടെ അപേക്ഷ പുനെയിലെ പ്രത്യേക കോടതി തള്ളി. തുടർന്നാണ് ജയിലിൽ സ്ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാൻ അനുമതി തേടി അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്.
പാർക്കിൻസൺസ് രോഗംമൂലമുള്ള വിറയലും പേശികളുടെ സങ്കോചവും കാരണം ഗ്ലാസ് ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാൻ അനുവദിക്കണമെന്നുമാണ് ഫാ. സ്റ്റാൻ സ്വാമി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫാ. സ്റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പർ കപ്പും വൈകും
02:29 AM Nov 27, 2020 | Deepika.com