ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിൽ മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നത് വെറും ചർച്ചാ വിഷയമല്ല. ഇന്ത്യയിൽ ഇന്ന് അനിവാര്യമായ കാര്യമാണെന്നാണ് മോദി പറഞ്ഞത്. വ്യത്യസ്തമായി തെരഞ്ഞെടുപ്പ് നടത്തുന്നത് വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു.
എല്ലാവർക്കും ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്നതാണ്. നമ്മൾ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തണം. ലോക്സഭ, നിയമസഭ, മറ്റ് തെരഞ്ഞെടുപ്പുകൾ എന്നിവയ്ക്ക് ഒറ്റ വോട്ടർ പട്ടിക വേണമെന്നുമാണ് മോദി പറഞ്ഞത്. എണ്‍പതാമത് ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഫറൻസിന്റെ സമാപന ചടങ്ങിനെ വീഡിയോ കോണ്‍ഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വ്യത്യസ്തമായി തെരഞ്ഞെടുപ്പ് നടത്തി എന്തിനാണ് സമയവും പണവും പാഴാക്കുന്നതെന്നും മോദി ചോദിച്ചു. ജനങ്ങളെയും രാജ്യത്തിന്റെ നയങ്ങളെയും രാഷ്ട്രീയം ഏറ്റെടുക്കുന്പോൾ, അത്തരം സാഹചര്യങ്ങളിൽ രാജ്യം പ്രതികൂലമായി പണം നൽകേണ്ടിവരുമെന്ന് ഓർക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യതാത്പര്യത്തിനായി നിയമ, നീതി നിർവഹണ സംവിധാനങ്ങൾ ഒരുമിച്ചു നിന്നു തീരുമാനം എടുക്കണമെന്നും മോദി പറഞ്ഞു.
നമ്മുടെ ഭരണഘടനയ്ക്ക് പല പ്രത്യേകതകളുമുണ്ട്. ഏറ്റവും വലിയ പ്രത്യേക പൗരൻമാരുടെ കടമകൾ തന്നെയാണ്. മഹാത്മാഗാന്ധിയും ഈ കടമകളെ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്.
അവകാശങ്ങളും കടമകളും തമ്മിൽ അഭേദ്യമായ അടുപ്പമുണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തങ്ങളുടെ കടമകൾ നിർവഹിക്കുന്പോൾ അവകാശങ്ങൾ താനേ വന്നു ചേരുമെന്നായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാടെന്നും മോദി ചൂണ്ടിക്കാട്ടി. ഭരണഘടനയെ അടുത്തറിയാനും പ്രചാരം നൽകാനും എല്ലാവരും ശ്രമിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള വഴി നമ്മുടെ ഭരണഘടനയിലുണ്ട്. നമ്മുടെ ഭരണഘടന 75-ാം വർഷത്തിലേക്ക് കടക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, പുതിയ ദശകവുമായി സമന്വയിച്ച് പ്രവർത്തിക്കുന്ന രീതിയിലേക്ക് ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ഉറച്ച് മോദി
02:29 AM Nov 27, 2020 | Deepika.com