ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കോവിഡ് ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 3.30നായിരുന്നു അന്ത്യം.
ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിനു കോവിഡ് സ്ഥിരീകരിച്ചത്. നവംബർ 15ന് മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ, അവയവങ്ങൾ പ്രവർത്തനരഹിതമായി. എഐസിസി ട്രഷററായ അഹമ്മദ് പട്ടേൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. അഹമ്മദ് പട്ടേലിന്റെ ഭൗതികദേഹം ഇന്നലെ ചാർട്ടേഡ് വിമാനത്തിൽ സ്വദേശമായ ഗുജറാത്തിലെ ബറൂച്ചിലേക്കു കൊണ്ടുപോയി.
യുപിഎ സർക്കാർ അധികാരത്തിലിരുന്ന പത്ത് വർഷവും പാർട്ടിയുടെയും സർക്കാരിലേയും നിർണായക അധികാരകേന്ദ്രമായിരുന്നു അഹമ്മദ് പട്ടേൽ. നെഹ്റു- ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് പട്ടേൽ അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018ലാണ് പാർട്ടിയുടെ ട്രഷററായി ചുമതലയേറ്റത്. ഗുജറാത്തിൽനിന്ന് എട്ടു തവണ പാർലമെന്റിലെ ത്തി; മൂന്നു തവണ ലോക്സഭയിലൂടെയും അഞ്ച് തവണ രാജ്യസഭയിലൂടെയും.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നിന്ന് 1976-ലാണ് കൗണ്സിലറായി അഹമ്മദ് പട്ടേൽ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. 1987-ൽ ആദ്യമായി ലോക്സഭയിലെത്തി. അതിനു മുൻപ് 1977-ൽ രാജീവ് ഗാന്ധിയുടെ പാർലമെന്റ് സെക്രട്ടറിയായിരുന്നു. 2004-ൽ യുപിഎ അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി. കോണ്ഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായിരുന്നെങ്കിലും ഒരു സർക്കാരിലും അദ്ദേഹം മന്ത്രിയായില്ല.
അഹമ്മദ് പട്ടേൽ അന്തരിച്ചു
11:08 PM Nov 25, 2020 | Deepika.com