ചെന്നൈ: നിവാർ ചുഴലിക്കൊടുങ്കാറ്റ് തമിഴ്നാട് തീരത്തെത്തി. 150 കിലോമീറ്ററായിരിക്കും തീരംതൊടുന്പോൾ നിവാറിന്റെ വേഗം. 12 മണിക്കൂറിനുള്ളിൽ കാറ്റിന്റെ വേഗം വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം, രണ്ടുദിവസമായി പെയ്യുന്ന മഴയിൽ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിവാറിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇന്നലെ പൊതു അവധി നല്കിയിരുന്നു. ചെന്നൈ നഗരത്തിൽ വെള്ളമെത്തിക്കുന്ന ചെന്പാരക്കോണം അണക്കെട്ട് ഇന്നലെ ഭാഗികമായി തുറന്നു. നുങ്കന്പാക്കത്ത് 17 സെന്റിമീറ്ററും മീനന്പാക്കത്ത് 16 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. ചെന്നൈ നഗരത്തിലെ അപ്പാർട്ട്മെന്റുകൾക്കു മുന്നിൽ വെള്ളക്കെട്ടു രൂപപ്പെട്ടു.
നഗരത്തിന്റെ പലഭാഗങ്ങളിലും മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ(എംടിസി) മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്.
സബർബൻ എമു ട്രെയിൻ സർവീസുൾപ്പെടെ ചെന്നൈയിലേക്കുള്ള സർവീസുകളെല്ലാം റദ്ദാക്കി. ചെന്നൈയിൽനിന്നും തിരിച്ചുമുള്ള 12 വിമാനസർവീസുകൾ അടിയന്തരമായി നിർത്തിവച്ചു.
കണ്ണൂർ, കോഴിക്കോട്, വിജയവാഡ, തിരുച്ചി, തൂത്തുക്കുടി, ബംഗളൂരു, മാംഗളൂരു, ഹൂബ്ലി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണിവ. മഴ യെത്തുടർന്നു ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു. ചിദംബരം, കൂഡല്ലൂർ, കാരയ്ക്കൽ, നാഗപട്ടണം എന്നിവിടങ്ങളിലും രണ്ടുദിവസമായി കനത്തമഴയാണ്. ഇവിടങ്ങളിൽ ദുരന്തനിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പുനരധിവാസ ക്യാന്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിച്ചുവരികയാണ്. അഡയാർ നദിയുടെ കരകളിലുള്ളവരെ ഇന്നലെ മാറ്റിപ്പാർപ്പിച്ചു.
ഇവർക്കുള്ള ഭക്ഷണവും വെള്ളവും ക്യാന്പുകളിലെത്തിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ, കൂഡല്ലൂർ ജില്ലകളിൽ ആയിരക്കണക്കിനു പോലീസുകാരും ദുരന്ത നിവാരണ-രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം സിദ്ധിച്ച കമാൻഡോ സംഘവും സജ്ജരാണ്.
ചെന്നൈ, വെല്ലൂർ, കടലൂരർ, വില്ലുപുരം, നാഗപട്ടണം, തിരുവാരൂർ, ചെങ്ങൽപ്പേട്ട്, കാഞ്ചീപുരം ഉൾപ്പെടെ 13 ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു.
ചുഴലിക്കൊടുങ്കാറ്റായി നിവാർ; മഴയ്ക്കു ശമനമില്ല
11:08 PM Nov 25, 2020 | Deepika.com