ന്യൂഡൽഹി: സിപിഎമ്മിന്റെയും ഇടതു പാർട്ടികളുടെയും ഒന്നടങ്കം അടിസ്ഥാന തത്വങ്ങൾക്കു കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടി കേന്ദ്ര നേതൃത്വം ചുവപ്പുകൊടി കാട്ടി പ്രതിരോധിച്ചതോടെയാണ് സംസ്ഥാന സർക്കാർ വിവാദ പോലീസ് നിയമ ഭേദഗതിയുമായി മുന്നോട്ടു നീങ്ങാതെ പിൻതിരിഞ്ഞത്.
സിപിഎമ്മിനൊപ്പം സിപിഐ ഉൾപ്പെടെയുള്ള ഇടതു പാർട്ടികൾ ഓർഡിനൻസിനെ എതിർത്തു. ഞായറാഴ്ച രാത്രി പതിനൊന്നോടെ തന്നെ സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പാർട്ടി കേന്ദ്ര നേതൃത്വം വിവാദ നിയമത്തെ തള്ളിപ്പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ തന്നെ നിയമം പിൻവലിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.
പോലീസ് നിയമഭ ഭേദഗതി നടപ്പാക്കിയതു പുനഃപരിശോധിക്കുമെന്നായിരുന്നു തിങ്കളാഴ്ച രാവിലെ യെച്ചൂരി നൽകിയ പ്രതികരണം. പുനഃപരിശോധിക്കും എന്നാൽ എന്തായിരിക്കും നടപടി എന്നുള്ള ചോദ്യത്തിന് ഓർഡിനൻസ് പിൻവലിക്കും എന്നു പറഞ്ഞ യെച്ചൂരി,പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കി. ഓർഡിനൻസ് റദ്ദാക്കുമെന്നുതന്നെ വീണ്ടും ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻതന്നെ കേരള സർക്കാരിൽ നിന്നും ലഭ്യമാകുമെന്ന് യെച്ചൂരി ഡൽഹിയിൽ പറഞ്ഞതിനു പിന്നാലെയാണ് വിവാദ നിയമം പിൻവലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഉച്ചകഴിഞ്ഞു മൂന്നിനുശേഷം കേരള സർക്കാർ നിയമം നടപ്പാക്കില്ലെന്ന് സിപിഎം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും വ്യക്തമാക്കി.
വിവാദ പോലീസ് നിയമഭ ഭേദഗതിക്കെതിരേ സിപിഐയും ശക്തമായി രംഗത്തെത്തിയിരുന്നു. ഇടത് പാർട്ടികളുടെ അടിസ്ഥാന തത്വത്തെ തന്നെ വിഷമസന്ധിയിലാക്കുന്നതാണ് കേരള സർക്കാർ പാസാക്കിയ നിയമം എന്നാണ് സിപിഐ അടക്കമുള്ള കക്ഷികൾ വിമർശിച്ചത്.
ഇതു സംബന്ധിച്ച് സിപിഐ ദേശീയ നേതൃത്വത്തിന്റെ പ്രതിഷേധവും നിലപാടും സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ടെന്ന് സിപിഐ ജനറൽ ജനറൽ സെക്രട്ടറി ഡി. രാജയും വ്യക്തമാക്കി. ഓർഡിനൻസ് പാസാക്കിയ വിഷയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
സെബി മാത്യു
പോലീസ് നിയമ ഭേദഗതി; കേന്ദ്ര നേതൃത്വം ചുവപ്പു കാട്ടി; സംസ്ഥാനസർക്കാർ പിൻവാങ്ങി
12:34 AM Nov 24, 2020 | Deepika.com