ഗോഹട്ടി: മുൻ ആസാം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ് (84) അന്തരിച്ചു. ഗോഹട്ടി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കോവിഡാനന്തര പ്രശ്നങ്ങൾമൂലം ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 26നായിരുന്നു ഗൊഗോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് മുക്തി നേടി ആശുപത്രി വിട്ട അദ്ദേഹത്തെ നവംബർ രണ്ടിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയോടെ സ്ഥിതി വഷളായി. ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് മകനാണ്.
2001 മുതൽ തുടർച്ചയായി മൂന്നു തവണ ആസാം മുഖ്യമന്ത്രിയായിരുന്നു തരുൺ ഗൊഗോയ്. ടിറ്റബോർ മണ്ഡലത്തിൽനിന്നു മൂന്നു തവണ ഇദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആറു തവണ ലോക്സഭാംഗമായിരുന്ന ഗൊഗോയ് രണ്ടു തവണ കേന്ദ്രമന്ത്രിയായി.
നെഹ്റു-ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു തരുൺ ഗൊഗോയ്. തുടർച്ചയായി മൂന്നു വട്ടം അധികാരത്തിലെത്തിയത് ഇദ്ദേഹത്തിന്റെ ജനപ്രീതിയുടെ തെളിവാണ്.
അപ്പർ ആസാമിലെ ജോർഹട്ട് ജില്ലയിൽ 1936 ഏപ്രിൽ ഒന്നിനാണ് തരുൺ ഗൊഗോയി ജനിച്ചത്. 1963ൽ കോൺഗ്രസിൽ ചേർന്നു. 1980കളിൽ എഐസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1986-90, 1996-2001 കാലഘട്ടത്തിൽ ആസാം പിസിസി അധ്യക്ഷനായിരുന്നു.
തരുൺ ഗൊഗോയ് അന്തരിച്ചു
12:34 AM Nov 24, 2020 | Deepika.com