ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളൊഴിവാക്കാൻ പൂർണ സൈനിക പിൻമാറ്റത്തിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയും നിയന്ത്രണ രേഖയ്ക്കരികിൽ നിർമാണപ്രവർത്തനങ്ങളുമായി ചൈന. പുതിയ പാലങ്ങളും കെട്ടിടങ്ങളും റോഡുകളുമായി വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ ചൈന നടത്തുന്നുണ്ടെന്നാണു റിപ്പോർട്ട്.
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വര, ഹോട്ട് സ്പ്രിംഗ്സ് തുടങ്ങിയ തർക്ക സ്ഥലങ്ങളിൽനിന്ന് ഇരുരാജ്യങ്ങളുടെയും സൈനികർ ധാരണ പ്രകാരം പിൻമാറിയിരുന്നു. എന്നാൽ, ഇതിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ ചൈന വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണ്.
മൗണ്ട് സജൂമിലെ കാറക്കോറം പാസിൽനിന്ന് മുപ്പത് കിലോമീറ്റർ അകലെ സമർ ലംഗ്പായിൽ ചൈന കെട്ടിടങ്ങൾ നിർമിക്കുന്നുണ്ട്. അന്താരാഷ്ട്ര അതിർത്തിയുടെ ഭാഗമായ മൗണ്ട് സജൂം യഥാർഥ നിയന്ത്രണരേഖയുടെ ഭാഗമല്ല. 2018ൽ ചൈന ഇവിടെ രണ്ടര കിലോമീറ്റർ നീളമുള്ള റോഡ് നിർമിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ സൈനികവിന്യാസത്തിന് ചെെന ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ്.
ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു സമീപം ചൈന വൻതോതിൽ നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ദൗലത് ബെഗ് ഓൾഡിയിൽനിന്ന് 70 കിലോമീറ്റർ അകലെ ക്വിസിൽ ജിൽഗയിൽ പീപ്പിൾ ലിബറേഷൻ ആർമി വലിയ കെട്ടിടങ്ങൾ തന്നെ പണിതുയർത്തി.
ഗൽവാൻ താഴ്വരയിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. താഴ്വരയിലെ വൈ ജംഗ്ഷനിൽനിന്ന് 1400 മീറ്റർ മാറിയാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. ഈ ഭാഗത്തോടുചേർന്ന് ഗൽവാൻ നദിക്കു കുറുകെ ഇരുന്പു പാലവും നിർമിച്ചു.
നിയന്ത്രണരേഖയ്ക്കരികിൽ നിർമാണ പ്രവർത്തനങ്ങളുമായി ചൈന
11:58 PM Nov 21, 2020 | Deepika.com