ന്യൂഡല്‍ഹി: കോവിഡനന്തര ലോകത്ത് ഏറ്റവും ഗുരുതര തളര്‍ച്ചയുണ്ടാകുന്ന സമ്പദ്ഘടന ഇന്ത്യയുടേതാകുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ പ്രവചനം. 2025 വരെയുള്ള ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനത്തിലേക്ക് ഇടിയുമെന്നും ആഗോള സാന്പത്തിക പ്രവചനങ്ങള്‍ നടത്തുന്ന ഓക്സ്ഫഡ് പറയുന്നു. കൊറോണ വൈറസ് പടരുന്നതിനു മുമ്പ് പ്രവചിച്ചിരുന്നതിനേക്കാള്‍ രണ്ടു ശതമാനത്തിന്റെ കുറവാണിത്.പതിറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്തെ ആഭ്യന്തര ഉത്പാദനം, കൊറോണ വൈറസിനു മുമ്പുള്ളതിനേക്കാള്‍ 12 ശതമാനം താഴെയാകും. സമ്പദ്വ്യവസ്ഥയുടെ പുനരുദ്ധാരണത്തിനു പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ മതിയാകില്ല.
സാമ്പത്തിക ഉത്തേജനത്തിനു സമഗ്രവും വിപുലവുമായ പാക്കേജ് ആവശ്യമുണ്ട്. എന്നാല്‍ അത്തരമൊരു പാക്കേജ് നടപ്പാകാനുള്ള സാധ്യത വിരളമാണ്. അതിനാലാണ് വളര്‍ച്ച 12 ശതമാനം ഇടിയുമെന്നു പറയുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പു സൃഷ്ടിച്ച ബാലന്‍സ് ഷീറ്റ്, സമ്മര്‍ദം കൂടുതല്‍ വഷളാക്കുമെന്നാണു ദക്ഷിണേഷ്യയുടെയും തെക്കുകിഴക്കന്‍ ഏഷ്യയുടെയും സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോര്‍ എഴുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
“2020നു മുമ്പുള്ള വളര്‍ച്ച തടസപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ സമ്മര്‍ദത്തിലുള്ള കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍, ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴില്‍ വിപണിയിലെ ബലഹീനത എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കും.’’
തത്ഫലമായുണ്ടാകുന്ന ദീര്‍ഘകാല തകര്ച്ചകള്, ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെ കോവിഡിനു മുമ്പുള്ള നിലയില്‍ നിന്നു ഗണ്യമായി കുറയ്ക്കും- അവർ വിശദീകരിച്ചു.
ജോര്‍ജ് കള്ളിവയലില്‍
രാജ്യം വലിയ സാന്പത്തിക തകർച്ചയിലേക്കെന്നു പ്രവചനം
12:22 AM Nov 20, 2020 | Deepika.com