ന്യൂഡൽഹി: കോവിഡ് മാരകമായി പടർന്നു പിടിക്കുന്ന ഡൽഹിയിൽ പ്രതിരോധത്തിനായി കർശന നടപടികൾ. മാസ്ക് വെക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രഖ്യാപിച്ചു. നേരത്തേ ഇത് 500 രൂപയായിരുന്നു. അതിനിടെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നതായി ചൂണ്ടിക്കാട്ടി ഡൽഹി സർക്കാരിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കോവിഡ് നിയമ ലംഘനങ്ങൾക്ക് ആദ്യം 500 രൂപ പിഴയും പിന്നീട് ആവർത്തിക്കുകയാണെങ്കിൽ ആയിരം രൂപ പിഴയും ഈടാക്കണമെന്ന് കോടതി നിർദേശിച്ചു.
ശൈത്യകാലം ആരംഭിച്ചതോടെയും അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെയും കോവിഡ് ഭീതിയിൽ കടുത്ത ആശങ്കയിലാണ് ഡൽഹി ജനത. ഡൽഹിയിൽ കോവിഡ് പ്രതിരോധത്തിനായി സാമുദായിക, സാമൂഹിക, രാഷ്ട്രീയ സംഘടനകൾ പൊതു സ്ഥലങ്ങളിൽ മാസ്കുകൾ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി കേജരിവാൾ അഭ്യർഥിച്ചു. അഭിപ്രായവ്യത്യാസങ്ങൾ മറന്ന് കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചു നിൽക്കണമെന്നും സർവകക്ഷി യോഗത്തിൽ കേജരിവാൾ ആവശ്യപ്പെട്ടു.
സെബി മാത്യു
ഡൽഹിയിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ 2000 രൂപ
12:22 AM Nov 20, 2020 | Deepika.com