ന്യൂഡൽഹി: പുൽവാമ ആക്രമണത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമയിൽ സുരക്ഷാ ഭടന്മാരുടെ ജീവത്യാഗത്തിൽ ചിലർക്കു ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് മോദി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ ഗുജറാത്തിൽ സബർമതി നദീതീരത്ത് സീ പ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
പുൽവാമ ആക്രമണം സംബന്ധിച്ച് അയൽ രാജ്യത്തിന്റെ പാർലമെന്റിൽ സത്യം വെളിപ്പെട്ടുവെന്ന് പാക് മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമർശം. അയൽരാജ്യത്ത് നിന്ന് അടുത്തിടെ വാർത്ത വന്നു, അവിടത്തെ പാർലമെന്റിൽ സത്യം വെളിപ്പെട്ടു. എന്നാൽ നമ്മുടെ രാജ്യത്ത് രാഷ്ട്രീയ താത്പര്യത്തിനായി ചില ആളുകൾക്ക് എത്രത്തോളം പോകാനാകും.
പുൽവാമ ആക്രമണത്തിനുശേഷം നടത്തിയ രാഷ്ട്രീയം ഇതിന് ഉത്തമ ഉദാഹരണമാണ്. അത്തരം രാഷ്ട്രീയ പാർട്ടികൾ ദയവായി ഇത്തരം രാഷ്ട്രീയം അവസാനിപ്പിക്കണം.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി, നമ്മുടെ സുരക്ഷാ സേനയുടെ മനോവീര്യം കണക്കിലെടുത്ത് അത്തരം കാര്യങ്ങൾ ഒഴിവാക്കുക എന്നാണ് അഭ്യർഥിക്കാനുള്ളതെന്നും മോദി പറഞ്ഞു.
ലോകത്തിലെ എല്ലാം രാജ്യങ്ങളും എല്ലാ സർക്കാരുകളും എല്ലാ മതങ്ങളും ഭീകരതയ്ക്കെതിരെ ഒന്നിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. സമാധാനം, സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയാണ് മനുഷ്യരാശിക്കു വേണ്ടത്. ഭീകരതയിൽ നിന്നും അക്രമത്തിൽ നിന്നും ആർക്കും പ്രയോജനം നേടാനാവില്ല. ഇന്ത്യ എല്ലായ്പ്പോഴും ഭീകരതയ്ക്കെതിരാണെന്നും മോദി പറഞ്ഞു. ലോകമെന്പാടുമുള്ള മനുഷ്യജീവിതത്തെ ബാധിച്ച മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യം കൂട്ടായ്മയുടെ കഴിവ് തെളിയിച്ചു. അഭൂതപൂർവമാണ് ഈ കൂട്ടായ്മയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുൽവാമയിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു: പ്രധാനമന്ത്രി
12:33 AM Nov 01, 2020 | Deepika.com