ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ബേനാമിയാണു മയക്കുമരുന്നു കച്ചവടക്കാരൻ അനൂപ് മുഹമ്മദ് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ബിനീഷ് തന്റെ ബോസ് ആണെന്നും അദ്ദേഹം പറഞ്ഞതു മാത്രമാണു താൻ ചെയ്തതെന്നും അനൂപ് മൊഴി നല്കിയെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. ബംഗളൂരുവിലെ ഇടപാടുകൾ ബിനീഷ് കേരളത്തിലിരുന്നാണു നിയന്ത്രിക്കുന്നത്. വൻതോതിൽ കള്ളപ്പണം അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് കൈമാറിയതായും അനൂപിന്റെ സാന്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതു ബിനീഷ് ആണെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മൂന്നരക്കോടി രൂപ അനൂപിന് ബിനീഷ് കൈമാറിയെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ഇഡി ചുമത്തിയിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷിനെ ഇഡി വ്യാഴാഴ്ചയാണ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ലഭിച്ച അദ്ദേഹത്തെ ഇന്നലെ രാവിലെ ചോദ്യംചെയ്യാൻ തുടങ്ങി. ചോദ്യംചെയ്യൽ 13 മണിക്കൂർ നീണ്ടു. വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽനിന്ന് ഇഡി ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യൽ ഇന്നും തുടരും. അനൂപിന് പണം നൽകിയതായി ബിനീഷ് സമ്മതിച്ചു. എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബിനീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിലുണ്ട്. മയക്കുമരുന്നു കേസിൽ എൻസിബിയും ബിനീഷിനെ ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചവരെ ഇഡി കസ്റ്റഡിയിൽ തുടരും.
മലയാളിയായ അനൂപിനെയും മറ്റു രണ്ടു പേരെയും ഓഗസ്റ്റിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ബിനീഷിലേക്കെത്തിയത്. ഒക്ടോബർ 17ന് അനൂപിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നു വാങ്ങി വില്പന നടത്തിയിരുന്നുവെന്നും ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നും ഇഡിയുടെ ചോദ്യംചെയ്യലിൽ അനൂപ് സമ്മതിച്ചിരുന്നു.
ഒക്ടോബർ 21 വരെ അനൂപ് ഇഡി കസ്റ്റഡിയിലുണ്ടായിരുന്നു. അനൂപും കൂട്ടാളികളുമാണു കന്നഡ സിനിമാതാരങ്ങൾക്ക് മയക്കുമരുന്ന് എത്തിച്ചു നല്കിയിരുന്നത്. കൊച്ചി വൈറ്റില സ്വദേശിയായ അനൂപ് മുഹമ്മദ് പരപ്പന അഗ്രഹാര ജയിലിലാണ്.
അനൂപ് മുഹമ്മദിന്റെ മൊഴി ബിനീഷ് ‘ബോസ് ’
02:33 AM Oct 31, 2020 | Deepika.com